രാജ്യത്ത് നടക്കുന്ന വാഹനാപകട കേസുകളിൽ അതിവേഗ പരിഹാരത്തിനുവേണ്ടി നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. വാഹനാപകടങ്ങൾ നടന്നാൽ ഉടൻ തന്നെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണം. പ്രഥമ അപകട റിപ്പോർട്ട് 48 മണിക്കൂറിനകം തന്നെ നഷ്‍ടപരിഹാര ട്രിബ്യൂണലിന് കൈമാറണമെന്നും സുപ്രീംകോടതി അറിയിച്ചു. സംസ്ഥാനങ്ങളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും മൂന്ന് മാസത്തിനകം തന്നെ വാഹനാപകടക്കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. വാഹനാപകടക്കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ വേണമെന്ന് ജസ്‌റ്റിസുമാരായ എസ് അബ്‍ദുൾ നസീർ, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഡിവിഷൻബൈഞ്ച് നിർദേശിച്ചു.
അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് കിട്ടിയാല്‍ ഉടൻ നഷ്‍ടപരിഹാര ട്രിബ്യൂണൽ കേസ് രജിസ്‌റ്റർ ചെയ്യണം. തുടർന്ന് ഇടക്കാല റിപ്പോർട്ട്, വിശദമായ റിപ്പോർട്ട് എന്നിവയും ഇതോടൊപ്പം ചേർക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിച്ച നടപടികൾ, അപകടത്തിന്റെ ഇരകൾ, അവരുടെ നിയമപരമായ പ്രതിനിധികൾ, ഡ്രൈവർ, ഉടമ, ഇൻഷുറൻസ് കമ്പനി, ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവരെ അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.