ദില്ലി: ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാൻ ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് പ്രത്യേക സർവീസ് നടത്തുമെന്ന് സ്പൈസ് ജെറ്റ് (Spice Jet) അറിയിച്ചു. പ്രത്യേക ദൗത്യത്തിനായി എയർലൈൻ അവരുടെ ബോയിംഗ് 737 മാക്സ് വിമാനം ഉപയോഗിക്കും. ദില്ലിയിൽ നിന്ന് ബുഡാപെസ്റ്റിലേക്ക് പറക്കുന്ന വിമാനം ജോർജിയയിലെ കുട്ടൈസി വഴിയാണ് രാജ്യത്തെത്തുക.
അതേസമയം രക്ഷാദൗത്യം ഏകോപിപ്പിക്കാന്‍ നാലു കേന്ദ്രമന്ത്രിമാർ യുക്രെയ്‌ന്റെ അയല്‍രാജ്യങ്ങളിലേക്ക് പോകും. ഹര്‍ദീപ് സിംഗ്പുരിയും കിരണ്‍ റിജിജുവും സംഘത്തിലുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, വി കെ സിംഗ് എന്നിവരടക്കം യുക്രൈന്‍റെ അയല്‍രാജ്യങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും. യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയും അടിയന്തര യോഗം ചേർന്നിരുന്നു.
ഇതിനുപിന്നാലെയാണ് ഇന്ന് ഉന്നതലയോഗം ചേര്‍ന്ന് നിര്‍ണ്ണായക തീരുമാനമെടുത്തിരിക്കുന്നത്. യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു ഇന്നലെ ചേര്‍ന്ന യോഗത്തിലെ തീരുമാനം. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നു.