ഗോവ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ച് ഗോവ (Goa) ഗവർണർ പി എസ് ശ്രീധരൻ പിള്ള. എളിമയുടെ തെളിമയാണ് തങ്ങളില്‍ കാണാനാവുകയെന്നും സംശുദ്ധമായ പൊതുജീവിതത്തിന് ഉടമയായിരുന്നു അദ്ദേഹമെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. സ്വന്തം രാഷ്ട്രീയ മത കാഴ്ചപ്പാടുകളിൽ ഉറച്ചുനിന്ന് പ്രതിബദ്ധത പുലർത്തുമ്പോഴും പുറത്തുള്ളവരെ ശത്രുവായി കാണാതെ അവരോട് സ്നേഹവും മതിപ്പും മര്യാദയും കാട്ടിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഹൈദരലി തങ്ങളെന്ന് ശ്രീധരന്‍ പിള്ള കൂട്ടിച്ചേർത്തു.
അതേസമയം മാസങ്ങളായി ചികിത്സയിലായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയിൽ തുടരുകയായിരുന്നു. വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയായിരുന്നു. ഇസ്‍ലാമിക പണ്ഡിതനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു.18 വർഷത്തോളം മുസ്‍ലിംലീഗ് ജില്ലാ പ്രസിഡന്റായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് 2009 ഓഗസ്റ്റ് ഒന്നിന് സംസ്ഥാന പ്രസിഡന്റായി. മുസ്‌ലിം ലീഗിനെ നിർണായകമായ ഘട്ടങ്ങളിൽ നയിക്കുന്നതിൽ ശ്രദ്ധിച്ചു. സുന്നി സംഘടനകളുടെ നേതൃസ്‌ഥാനവും മുസ്‌ലിം ലീഗിന്റെ അധ്യക്ഷ സ്‌ഥാനവും ഒരുമിച്ചു കൊണ്ടുപോകാൻ ഹൈദരലി ശിഹാബ് തങ്ങൾക്കു സാധിച്ചു.