Thursday, May 9, 2024
spot_img

ഏഷ്യാകപ്പിൽ ടീം ഇന്ത്യയുടെ ലങ്കാദഹനം ! ശ്രീലങ്ക 15.2 ഓവറിൽ 50 റൺസിന് ആൾ ഔട്ട് ; മുഹമ്മദ് സിറാജിന് ആറ് വിക്കറ്റ്

കൊളംബോ: പ്രേമദാസ സ്റ്റേഡിയത്തില്‍ മഴ തോർന്ന് ടോസ് നേടി ബാറ്റിങിനിറങ്ങിയപ്പോൾ ശ്രീലങ്ക സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല, മുഹമ്മദ് സിറാജ് എന്ന ഇന്ത്യൻ പേസ് ബൗളർ തീമഴയായി തങ്ങൾക്കുമേൽ പെയ്തിറങ്ങുമെന്ന്. ഏഴ് ഓവറില്‍ 21 റണ്‍സിന് ആറ് വിക്കറ്റുമായി സിറാജ് എന്ന ഹൈദരാബാദുകാരൻ ഇടിത്തീയായപ്പോൾ ലങ്കന്‍ ഇന്നിങ്‌സ് 15.2 ഓവറില്‍ വെറും 50 റണ്‍സിന് അവസാനിച്ചു.

ജസ്പ്രീത് ബുംറ എറിഞ്ഞ ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ കുശാല്‍ പെരേര പുറത്തായതോടെ ലങ്കയുടെ പതനം ആരംഭിച്ചു.നാലാം ഓവറിലാണ് സിറാജിന്റെ സംഹാര താണ്ഡവത്തിന് ലങ്ക സ്വാക്ഷിയായത്. ആദ്യ പന്തില്‍ പതും നിസ്സങ്ക (2), മൂന്നാം പന്തില്‍ സദീര സമരവിക്രമ (0), നാലാം പന്തില്‍ ചരിത് അസലങ്ക (0), ആറാം പന്തില്‍ ധനഞ്ജയ ഡിസില്‍വ (4) എന്നിങ്ങനെ നാല് ലങ്കൻ ബാറ്റർമാർ ഓരോരുത്തരായി ഡ്രസിങ് റൂമിലേക്ക് തിരികെ നടന്നു . ഇതോടെ ഏകദിനത്തില്‍ ഒരു ഓവറില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും സിറാജ് സ്വന്തമാക്കി. ആറാം ഓവറില്‍ ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ (0) കുറ്റിയും തെറിപ്പിച്ച സിറാജ് അഞ്ച് വിക്കറ്റ് നേട്ടവും ആഘോഷമാക്കി. 16 പന്തുകള്‍ക്കിടെ അഞ്ച് വിക്കറ്റ് തികച്ച സിറാജ് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന റെക്കോഡിലും സംയുക്ത പങ്കാളിയായി. 2003-ല്‍ ബംഗ്ലാദേശിനെതിരേ മുന്‍ ലങ്കന്‍ ബൗളര്‍ ചാമിന്ദ വാസും 16 പന്തുകള്‍ക്കുള്ളില്‍ അഞ്ച് വിക്കറ്റ് തികച്ചിരുന്നു. 12-ാം ഓവറില്‍ കുശാല്‍ മെന്‍ഡിസിനെയും (17) പുറത്താക്കി താരം ആറാം വിക്കറ്റും സ്വന്തമാക്കി. ദുനിത് വെല്ലാലഗെ (8), പ്രമോദ് മദുഷാന്‍ (1), മതീഷ പതിരണ (0) എന്നിവർ ഹാർദിക് പാണ്ഡ്യയ്ക്ക് മുന്നിൽ വീണതോടെ ലങ്കന്‍ ഇന്നിങ്‌സിന് ദുരന്തപൂർണ്ണമായ സമാപ്തിയായി.

ഏകദിനത്തില്‍ ലങ്കയ്‌ക്കെതിരേ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് സിറാജിന്റേത്. 1990-ല്‍ ഷാര്‍ജയില്‍ 26 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുന്‍ പാക് താരം വഖാര്‍ യൂനിസിന്റെ റെക്കോഡാണ് സിറാജിന് മുന്നിൽ പഴങ്കഥയായി മാറിയത്. ഏകദിനത്തില്‍ ഇന്ത്യന്‍ താരത്തിന്റെ നാലാമത്തെ മികച്ച ബൗളിങ് പ്രകടനവും ഇതോടെ സിറാജിന്റെ പേരിലായി. ഒരു ഏകദിന ഫൈനലിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ കൂടിയാണിത്. ഏകദിനത്തില്‍ ലങ്കയുടെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുമായി തിളങ്ങി. ലങ്കന്‍ ഇന്നിങ്‌സില്‍ അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായി. ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ ഓവറുകള്‍ക്കുള്ളില്‍ ഓള്‍ഔട്ടാകുന്ന രണ്ടാമത്തെ ടീമെന്ന നാണക്കേടും ലങ്കയ്ക്ക് സ്വന്തമായി. 15.2 ഓവറിലാണ് ലങ്ക ഓള്‍ഔട്ടായത്. 2017-ല്‍ അഫ്ഗാനിസ്താനെതിരേ 13.5 ഓവറില്‍ ഓള്‍ഔട്ടായ സിംബാബ്‌വെയുടെ പേരിലാണ് ഈ റെക്കോഡ്.

Related Articles

Latest Articles