കൊളംബോ: സാമ്പത്തിക പ്രതിസന്ധി കാരണം ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിലെ ഭരണമാറ്റത്തിന് ശേഷം ചൈന ലങ്കക്കുമേൽ പിടിമുറുക്കുന്നതായി സൂചന. ചൈനയുടെ ചാരക്കപ്പൽ യുവാങ് 5 ന് ഓഗസ്റ്റ് 11 ന് ഹമ്പൻതൊട്ട തുറമുഖത്തെത്താൻ അനുമതി നൽകിയിരിക്കുകയാണ് ശ്രീലങ്കൻ സർക്കാർ. ഒരാഴ്ച കപ്പൽ തുറമുഖത്ത് തുടരുമെന്നാണ് ലഭിക്കുന്ന സൂചന. ഉപഗ്രഹ നിരീക്ഷണ സംവിധാനമടക്കമുള്ള കപ്പലിനെ ചൈന ചാരപ്രവർത്തിക്ക് ഉപയോഗിക്കുകയാണെന്നും, കപ്പൽ ലങ്കൻ തീരത്ത് തുടരുന്നത് ഇന്ത്യക്ക് സുരക്ഷാ ഭീഷണിയാണെന്നും സർക്കാർ ശ്രീലങ്കയെ അറിയിച്ചു കഴിഞ്ഞു. ശ്രീലങ്ക നേരത്തെ ഈ ചൈനീസ് കപ്പലിന് അനുമതി നിഷേധിച്ചിരുന്നതാണ്.
എന്നാൽ യുവാങ് 5 ഗവേഷണക്കപ്പലാണെന്നും തങ്ങളുടെ സമുദ്ര ഗവേഷണ പദ്ധതികളെ എതിർക്കരുതെന്നും ചൈന പ്രതികരിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ഇന്ത്യ എല്ലാവിധ സഹായങ്ങളും നൽകിവരുന്ന രാജ്യമാണ് ശ്രീലങ്ക. ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യ ധാന്യങ്ങളും അടിയന്തിര വായ്‌പ്പയും ഇന്ധനവും ഉപയോഗിച്ചാണ് ശ്രീലങ്ക പ്രതിസന്ധിയെ അതിജീവിച്ചുവരുന്നത്. എന്നാൽ കടം വീട്ടുന്നതിൽ വീഴ്ച പാടില്ലെന്ന കടുത്ത നിലപാടാണ് ചൈനക്ക് ശ്രീലങ്കയോടുള്ളത്. വിവിധ പദ്ധതികൾക്കായി ലങ്ക ചൈനയിൽ നിന്നും വൻ തുകകൾ കടമെടുത്തിട്ടുണ്ട്. ശ്രീലങ്കയുടെ പ്രതിസന്ധി മുതലെടുത്ത് ആ രാജ്യത്തെ സമ്മർദ്ദത്തിലാക്കിയാണ് ചൈന കടലിൽ പ്രകോപനം സൃഷ്ടിക്കുന്നത്. 2014 ലും ചൈനീസ് അന്തർവാഹിനിയായ ചാങ്‌സെങ് 2 ൻറെ സാന്നിധ്യം ശ്രീലങ്കൻ തീരത്തുണ്ടായിരുന്നു. ശ്രീലങ്കയുടെ ഈ ചുവടുമാറ്റം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്