നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിനെ ഇന്ന് ചോദ്യം ചെയ്യും. ആര്‍എസ്എസ് മുന്‍പ്രചാരകന്‍ ശ്രീനിവാസന്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് റൗഫിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. എന്‍ഐഎ കഴിഞ്ഞദിവസമാണ് പട്ടാമ്പിയിലെ വീട്ടില്‍ നിന്നും റൗഫിനെ പിടികൂടിയത്. പിന്നാലെ എന്‍ഐഎ ചോദ്യം ചെയ്യലില്‍ ശ്രീനിവാസന്‍ വധത്തിന്റെ ഗൂഢാലോചനയില്‍ താന്‍ പങ്കെടുത്തതായി റൗഫ് വെളിപ്പെടുത്തിയിരുന്നു.
ഇതേത്തുടർന്നാണ് റൗഫിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു പാലക്കാട് പട്ടാമ്പിയിലെ വീട്ടില്‍ നിന്നും റൗഫിനെ എന്‍ഐഎ സംഘം പിടികൂടിയത്. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യൽ നടത്തിയിരുന്നു. അപ്പോഴാണ് ശ്രീനിവാസന്‍ വധക്കേസില്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെടെ ഇയാൾ പങ്കെടുത്തുവെന്ന നിർണ്ണായക വിവരം ലഭിച്ചത്.
ശ്രീനിവാസിനെ വെട്ടി കൊലപ്പെടുത്തിയ രണ്ടുപേരും, കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശി റഷീദും ഒളിവിൽ തുടരുകയാണ്. റൗഫിനെ ചോദ്യം ചെയ്യുന്നതിലൂടെ ഒളിവില്‍ കഴിയുന്ന മറ്റ് 14 പ്രതികളെക്കുറിച്ച് കൂടി വിവരം ലഭിക്കുമെന്നാണ് പോലീസ് കരുത്തുന്നത്.