തിരുവനന്തപുരം : ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ദുഃഖ സൂചകമായി 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം മാറ്റിവച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചത്. ജൂലൈ 19 ന് രാവിലെ 11 ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്താനിരുന്നത്. ഗൗതം ഘോഷ് അദ്ധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ബാങ്കുകള്‍ക്കും അവധി ബാധകമാണ്. ഹൈക്കോടതിയും ഇന്ന് പ്രവര്‍ത്തിക്കില്ല. ഇന്ന് പരിഗണിക്കാനിരുന്ന കേസുകള്‍ നാളത്തേക്ക് മാറ്റി.മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി. കേരള ആരോഗ്യ സര്‍വകലാശാല ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു അന്ത്യം. ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച നടക്കും. വിമാന മാർഗം ബംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കൊണ്ടു വരുമെന്നാണ് റിപ്പോർട്ടുകൾ. കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും പൊതുദർശനമുണ്ടാകും. മൃതദേഹം വിലാപ യാത്രയായാണ് എത്തിക്കുക. സംസ്കാരം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്നു ഉമ്മൻ ചാണ്ടി നേരത്തെ തന്നെ അറിയിച്ചിരുന്നു.