പത്തനംതിട്ട: ഇക്കൊല്ലത്തെ മണ്ഡല – മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിൽ സന്നിധാനത്തും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചതായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്ത് ആയിരിക്കും ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍.
ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ജോയിന്‍റ് പോലീസ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കും.
സായുധ പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ്, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി കോരി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ എന്നിവരാണ് അഡീഷണല്‍ പോലീസ് കോര്‍ഡിനേറ്റര്‍മാര്‍.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ കൊല്ലം ക്രൈംബ്രാഞ്ച് എസ്.പി പ്രേംകുമാര്‍ ആണ് സന്നിധാനത്തെ പോലീസ് കണ്‍ട്രോളര്‍.
മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ്.കെ.വി പമ്പയിലും പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി കെ.സലിം നിലയ്ക്കലും പോലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തില്‍ സന്നിധാനത്തും പോലീസ് ആസ്ഥാനത്തെ അഡീഷണല്‍ എ.ഐ.ജി ആനന്ദ് ആര്‍ പമ്പയിലും ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടര്‍ എസ്.പി കെ.വി മഹേഷ്ദാസ് നിലയ്ക്കലും പോലീസ് കണ്‍ട്രോളര്‍മാരുടെ ചുമതല വഹിക്കും.
മൂന്നാം ഘട്ടം ഡിസംബര്‍ 14 മുതല്‍ 26 വരെയാണ്. ഇക്കാലയളവില്‍ ആലപ്പുഴ ക്രൈംബാഞ്ച് എസ്.പി പ്രശാന്തന്‍ കാണി.കെ.ബി സന്നിധാനത്തും നെടുമങ്ങാട് എ.എസ്.പി രാജ്പ്രസാദ് പമ്പയിലും പോലീസ് കണ്‍ട്രോളര്‍മാരായിരിക്കും. നിലയ്ക്കലില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി എം.ജെ.സോജന്‍ ആണ് പോലീസ് കണ്‍ട്രോളര്‍.
ഡിസംബര്‍ 29 മുതല്‍ ജനുവരി ഒന്‍പതുവരെയുള്ള നാലാം ഘട്ടത്തില്‍ സ്പെഷ്യല്‍ സെല്‍ എസ്.പി ബി. കൃഷ്ണകുമാര്‍ സന്നിധാനത്തും തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പി ബിജുമോന്‍.ഇ.എസ് പമ്പയിലും ടെലിക്കമ്മ്യൂണിക്കേഷന്‍ എസ്.പി ആമോസ് മാമ്മന്‍ നിലയ്ക്കലും പോലീസ് കണ്‍ട്രോളര്‍മാരാകും.