Friday, April 26, 2024
spot_img

സോഷ്യല്‍മീഡിയ ഉപയോഗിക്കാം, പക്ഷെ സ്ഥാനാര്‍ത്ഥികള്‍ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം; സ്ഥാനാര്‍ത്ഥികള്‍ക്ക് സോഷ്യല്‍മീഡിയയില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികള്‍ക്ക് സോഷ്യല്‍മീഡിയയില്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ തിരഞ്ഞെടുപ്പ് കമ്മിഷന്‍. ട്വിറ്റര്‍,​ഫേസ്ബുക്ക്,​ യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയയില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യാന്‍ പാടില്ലാത്ത ഒമ്പത് കാര്യങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

1-നാമനിര്‍ദ്ദേശം നല്‍കുന്ന സമയത്ത് സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ഫേസ്ബുക്ക്,​ ട്വിറ്റര്‍ എന്നീ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണം.

2- ട്വിറ്ററിലോ ഫേസ്ബുക്കിലോ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മുന്‍കൂര്‍ സാക്ഷ്യപ്പെടുത്തിയുള്ള അനുവാദം വാങ്ങിയിരിക്കണം.

3-പരിശോധനയ്‌ക്ക് വിധേയമാക്കാത്ത പരസ്യങ്ങള്‍ ഫേസ്ബുക്ക്,​യൂട്യൂബ്, ഗൂഗില്‍ എന്നിവിടങ്ങളില്‍ പോസ്റ്റു ചെയ്യാന്‍ പാടില്ല.

4- സോഷ്യല്‍ മീഡിയയില്‍ നല്‍കുന്ന എല്ലാ പരസ്യങ്ങളുടെയും മൊത്തം ചിലവുകള്‍ അവരുടെ തിരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടുത്തിയിരിക്കണം.

5-സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ പാടില്ല.

6-സോഷ്യല്‍ മീഡിയയില്‍ നിയമ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ പരാതികള്‍ സ്വീകരിക്കാന്‍ ഇതുസംബന്ധിച്ച്‌ ഉദ്യോഗസ്ഥരെ നിയമിക്കും.

7-ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാജ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ല.

8-ഫേസ്‌ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവിടങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങളും എടുത്ത് കാണിക്കപ്പെടും.

9-വാട്സപ്പ് ഉപയോഗിക്കുന്നതില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഇല്ല.

ഏപ്രില്‍ 11മുതല്‍ മേയ് 19 വരെ ഏഴ് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ മൂന്നാം ഘട്ടമായ ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്. മേയ് 23നാണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയും കമ്മിഷണര്‍മാരായ അശോക് ലവാസയും സുശീല്‍ ചന്ദ്രയും ഇന്നലെ ഇവിടെ പത്രസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

Related Articles

Latest Articles