ബംഗളൂരു: വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ ബൈബിളുമായി വരണം. കർണാടകയിലെ ക്ലാരൻസ് സ്‌കൂളിലാണ് പുതിയ വിവാദം ഉടലെടുത്തത്. വിദ്യാർത്ഥികൾ നിർബന്ധമായും ബൈബിൾ കൊണ്ടുവരണ മെന്നും അത് രക്ഷിതാക്കൾ എതിർക്കരുതെന്നും ബംഗളുരു ക്ലാരൻസ് ഹൈസ്കൂൾ നിബന്ധന വച്ചു. ഇതാണ് വിവാദമുണ്ടാകാൻ കാരണമായത്.
ക്രൈസ്തവരല്ലാത്ത കുട്ടികൾ ബൈബിൾ കൊണ്ടുവരണമെന്നും അത് വായിക്കണമെന്നുമുള്ള സ്കൂൾ അധികൃതരുടെ നിർബന്ധിത നിർദേശം ഭരണഘടനയുടെ 25, 30 വകുപ്പുകൾ പ്രകാരം വിരുദ്ധമാണെന്ന് ഹിന്ദു ജനജാഗ്രതാ സമിതി കുറ്റപ്പെടുത്തി.
ബൈബിൾ സംബന്ധിച്ച സ്കൂളിന്റെ നയത്തോടു ചിലർ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ ജെറി തോമസ് മാത്യു വാർത്താ ഏജൻസിയോടു പറഞ്ഞു. കൂടാതെ സമാധാനം നശിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും രാജ്യത്തെ നിയമങ്ങൾ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് രംഗത്തെത്തി. ഏതെങ്കിലും മതത്തിന്റെ ആചാരങ്ങൾ പാലിക്കാൻ സ്കൂൾ കുട്ടികളെ നിർബന്ധിക്കാൻ പാടില്ലെന്നും അങ്ങനെയുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് അറിയിച്ചു. സ്കൂളിൽ മതപുസ്തകങ്ങൾ പഠിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിവാദമുയർന്നതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചു.