ബെംഗളൂരു: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വീണ്ടും ഹിജാബ് (Hijab Controversy) ധരിച്ച് വിദ്യാർത്ഥികൾ സ്കൂളിൽ. ഇങ്ങനെ എത്തുന്നവർക്ക് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നാണ് വിലയിരുത്തൽ. ഒരാഴ്ച നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ ഉഡുപ്പിയിലും ബെംഗളൂരുവിലും നിരോധനാജ്ഞ നിലനിൽക്കെ കർണാടകയിലെ ഹൈസ്‌കൂളുകൾ വീണ്ടും തുറന്നു. എന്നാൽ കോടതി ഉത്തരവ് നിലനിൽക്കെ ഹിജാബ് ധരിച്ച് തന്നെ പല മുസ്ലീം പെൺകുട്ടികളും സ്‌കൂളിലെത്തിയിരുന്നു.
ഇവർ ഹിജാബ് മാറ്റാതെ സ്‌കൂളിലേക്ക് പ്രവേശിക്കാൻ തയ്യാറായില്ല. അതേസമയം മറ്റ് വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉഡുപ്പി തഹസിൽദാർ പ്രദീപ് കുരുഡേക്കർ വ്യക്തമാക്കി.
വിഷയത്തിൽ അന്തിമ വിധി വരുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കില്ലെന്നും ക്ലാസുകൾ തുറന്നു പ്രവർത്തിക്കാമെന്നുമാണ് ഹൈക്കോടതി നിർദേശം.
ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി തുറക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം, ഹിജാബ് അനുവദിക്കാത്തതിന് എതിരായി ഹർജിക്കാർ വീണ്ടും തങ്ങളുടെ വാദം ഇന്നലെ ഹൈക്കോടതിയിൽ വാദിച്ചു. അത്തരം നിരോധന ഉത്തരവുകൾ നിയമത്തിന്റെ പിന്തുണയില്ലാതെ കോളേജുകൾക്ക് സ്വീകരിക്കാൻ കഴിയില്ലെന്നാണ് ഹർജിക്കാരുടെ വാദം. കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.