കൊച്ചി: തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ നേടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് സിനിമാലോകത്തോട് വിടപറഞ്ഞു.അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകരും. ടിവി ഷോകളിലൂടേയും സിനിമയിലൂടെയും ജന ഹൃദയം കീഴടക്കാൻ സുബിക്ക് കഴിഞ്ഞു.കോമഡികളിലൂടെയാണ് സുബി കൂടുതൽ സ്വീകാര്യത നേടിയിട്ടുള്ളത്. അപ്രതീക്ഷിത
വിയോഗത്തിനിടെ സുബിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ വന്നിരിക്കുന്ന കുറിപ്പ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
‘ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം… നന്ദി’ എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അഡ്മിനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ നിരവധി പേര്‍ അവിശ്വസനീയമെന്ന് അറിയിച്ചു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു താരത്തിന്റെ വിയോഗം. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 42 വയസ്സാണ്. സന്തോഷകരമായിരുന്ന ജീവിതത്തിൽ കരൾ രോഗമാണ് വില്ലനായത്. സ്ത്രീകൾ അധികം കടന്നു ചെല്ലാതിരുന്ന, പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന മിമിക്രി മേഖലയിലേക്ക് ചേക്കേറി കാണികളുടെ കൈയ്യടി വാങ്ങി താരമായ സുബി പിന്നീട് മിനി സ്ക്രീനിലെ സ്ഥിര സാന്നിധ്യമായിരുന്നു.
തുടർന്ന് രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനിൽ സുബി അവതരിപ്പിച്ചിരുന്ന പരിപാടികൾക്ക് ജനപ്രീതി ഏറെയായിരുന്നു. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്.