തിരുവനന്തപുരം: അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് നൽകുന്ന ഗ്രേസ്മാർക്ക് പുന:സ്ഥാപിക്കുന്ന വിഷയം സർക്കാർ പരിഗണനയിലാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.. കഴിഞ്ഞ വർഷം ഗ്രേസ്മാർക്ക് അനുവദിച്ചിരുന്നില്ല എന്നാൽ ഇക്കുറി ഗ്രേസ്മാർക്ക് അനുവദിക്കാനാണ് തീരുമാനം. എന്നാൽ ഗ്രേസ്മാർക്ക് നൽകുന്നതിൽ അസമത്വം ഉണ്ടായിരുന്നതായും അവ പരിഹരിച്ച് ശരിയായ രീതിയിലായിരിക്കും മാർക്ക് അനുവദിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) വി.എച്ച്.എസ്.ഇ വിഭാഗം സംഘടിപ്പിച്ച ‘മഹിതം’ പരിപാടി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഡയറക്ടറേറ്റ്തല അവാർഡ് സമർപ്പണവും എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനവും നടത്തി. എൻ.എസ്.എസ്, വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 2021-22 വർഷത്തിൽ സംസ്ഥാന തലത്തിൽ മികച്ച യൂണിറ്റുകളായി മലപ്പുറം ബി.പി. അങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗേൾസിനെയും കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഗേൾസിനെയും തെരഞ്ഞെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ എൻ.എസ്.എസിന്റെ പ്രാധാന്യം വർധിച്ചുവരികയാണെന്നും പാഠ്യേതര പ്രവർത്തനങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും എൻ.എസ്.എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളുടെ സേവനം മികച്ചതാണെന്നും മന്ത്രി വ്യക്തമാക്കി .