ദുബായ്: സൺറൈസേഴ്സ് ഹൈദരാബാദ് ഫാസ്റ്റ് ബോളർ ടി നടരാജിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഐപിഎൽ പതിന്നാലാം സീസൺ മത്സരങ്ങൾ യുഎഇയിൽ പുനഃരാരംഭിച്ച ശേഷം ഇതാദ്യമായാണ് ഒരു കളിക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടാനിരിക്കെയാണ് ടി നടരാജിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹവുമായി അടുത്ത സമ്പർക്കമുള്ള ഹൈദരാബാദ് ടീമിലെ ആറുപേർ ക്വറന്‍റീനിലായി. അതേസമയം ഇന്നത്തെ മത്സരം മാറ്റിവെക്കില്ലെന്നും, നിശ്ചയിച്ച സമയത്ത് തന്നെ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ച നടരാജിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ടീം മാനേജ്മെന്‍റ് അറിയിച്ചു. താരത്തെ ഇന്ന് രാവിലെ തന്നെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തിന് ഇല്ലെന്ന് ടീം വൃത്തങ്ങൾ വ്യക്തമാക്കി.എസ്ആര്‍ച്ച് സംഘത്തിലെ മറ്റുള്ളവരെയെല്ലാം പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചു മണിക്കു ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവാണ്. ഇതേ തുടര്‍ന്നാണ് രാത്രി ദില്ലി ക്യാപ്പിറ്റല്‍സിനെതിരേ ദുബായില്‍ നടക്കാനിരിക്കുന്ന മല്‍സരം മുന്‍നിശ്ചയിച്ച പ്രകാരം നടത്താന്‍ ബിസിസിഐ തീരുമാനമെടുത്തത്. ശക്തമായ ബയോ ബബ്ള്‍ സുരക്ഷയുണ്ടായിട്ടും നടരാജന് കൊവിഡ് പിടിപെട്ടത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മാത്രമല്ല ടൂര്‍ണമെന്റിനെയാകെ ഭീതിയിലാക്കിയിട്ടുണ്ട്.