ദില്ലി: മീഡിയവൺ സംപ്രേഷണ വിലക്കിൽ ചൊവ്വാഴ്ച വീണ്ടും വാദം കേൾക്കും(Issues Notice On Media One’s Plea Challenging Ban). സുപ്രീംകോടതിയാണ് കേസിൽ വാദം കേൾക്കുക. സംഭവത്തിൽ എല്ലാ ഫയലുകളും ഹാജരാക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും എഡിറ്റർ പ്രമോദ് രാമൻ ഉൾപ്പെടെ ചാനലിനെ മൂന്ന് ജീവനക്കാരും നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. അതേസമയം സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നായിരുന്നു ചാനൽ മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഡിവിഷൻ ബെഞ്ചിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ചാനൽ മാനേജ്മെന്റ് ഉന്നയിച്ചത്.
കേസിൽ വാദം പൂർത്തിയായ ശേഷം തങ്ങളെ അറിയിക്കാതെയാണ് ആഭ്യന്തരവകുപ്പിന്റെ ഫയലുകൾ നോട്ടീസ് അയച്ച് വിളിപ്പിച്ച് പരിശോധിച്ചത്. ഇതിന് ശേഷം വിധി പ്രസ്താവിക്കുകയായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. തുടർന്നാണ് സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാൻ സുപ്രീം കോടതി കേന്ദ്രസർക്കാരോട് ആവശ്യപ്പെട്ടത്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കേർപ്പെടുത്തിയിരുന്നത്.