സൂറത്ത്:മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയുള്ള മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്നു സൂറത്ത് കോടതി വ്യക്തമാക്കിയതിന് പിന്നാലെ രണ്ട് വർഷം തടവ് ശിക്ഷയും 15000 രൂപ പിഴയും വിധിച്ചു. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.കര്‍ണാടകയിലെ കോലാറില്‍ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്നു പേരു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
ഇതിനെതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി നല്‍കിയ ഹര്‍ജിയിലാണ് വിധി.വിധി പറയുന്നതിനു മുമ്പായി രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി.രാഹുലിന്റെ പരാമര്‍ശം മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി.
കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വെര്‍മ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്.ഇതിന് പിന്നാലെയാണ് കോടതി ഉത്തരവിറക്കി ശിക്ഷ വിധിച്ചത്.