കൊച്ചി: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സമസ്ത നേതാവ് വേദിയില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വിഷയത്തിൽ, സംസ്ഥാന സർക്കാരും പ്രതിപക്ഷവും നിലപാട് പറയട്ടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
നിലവിൽ, ഇക്കാര്യത്തിൽ നടപടിയെടുക്കാനുള്ള ഉത്തരവാദിത്വം ബിജെപിയ്ക്കില്ലെന്നും ഇലക്ഷന്റെ സമയത്ത്, ബിജെപി വെറുപ്പിന്റെ ആളുകളാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഒരു ചോദ്യവും വേണ്ടെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
‘ഞാനെന്തിനാ പറയുന്നെ? മുഖ്യമന്ത്രി പറയട്ടെ, ആഭ്യന്തര മന്ത്രി പറയട്ടെ. രണ്ടും ഒരാളാണ്, അതെനിക്ക് അറിയാഞ്ഞിട്ടല്ല. സ്ഥാനമാണ് പറഞ്ഞത്. പ്രതിപക്ഷം പറയട്ടെ. ഞങ്ങളെ വരുത്തൂ. വരുത്തിക്കൊണ്ടുവന്ന് ഇരുത്തിയിട്ട് ചോദിക്കൂ. പറയാം. ഞങ്ങള്‍ക്കിപ്പോള്‍ പറയാന്‍ ഉത്തരവാദിത്വമില്ലല്ലോ. ഇലക്ഷന്‍റെയൊക്കെ സമയത്ത്, ഞങ്ങള്‍ വെറുപ്പിന്‍റെ ആളുകളാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഒരു ചോദ്യവും വേണ്ട. അതിന് മറുപടിയില്ല. ഇവിടെ അങ്ങനെയൊരു അനീതി നടന്നു. ആ അനീതി ചോദ്യം ചേയ്യേണ്ടത് ആരാണ്? പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനുമാണ് ഉത്തരവാദിത്വം. അവരോട് ചോദിക്കൂ’- സുരേഷ് ഗോപി വ്യക്തമാക്കി