മുംബൈ: മുംബൈ വിമാനത്താവളത്തിനടുത്തുള്ള മുംബൈ ഡ്രാഗണ്‍ഫ്‌ലൈ ക്ലബ്ബില്‍ നടത്തിയ റെയ്ഡില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെയും പ്രശസ്ത താരങ്ങളായ സുസെയ്ന്‍ ഖാന്‍, ഗായകന്‍ ഗുരു രന്ധാവയെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സംഘടിപ്പിച്ച ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനാണ് റെയ്നയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. താരത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായാണ് വിവരം. തിങ്കളാഴ്ച രാത്രിയാണ് മുംബൈയിലെ ഒരു ക്ലബ്ബില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ താരത്തെ അറസ്റ്റ് ചെയ്തത്. സമയക്രമം പാലിക്കാതെയും കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചും നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതാണ് അറസ്റ്റിന് കാരണം.
ഏഴ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ 34 പേരെ അറസ്റ്റ് ചെയ്‌തെന്നാണ് മുംബൈ പോലീസ് പറയുന്നത്. ക്രിക്കറ്റ് താരം റെയ്നയുള്‍പ്പെടെ 34 പേര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 188, 269, 34 എന്‍എംഡിഎ വ്യവസ്ഥകള്‍ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. കോവിഡ് 19 കേസുകള്‍ മഹാരാഷ്ട്രയില്‍ ഉയരുന്നതിനാല്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഡിസംബര്‍ 22 മുതല്‍ ജനുവരി 5 വരെ വിവിധ പൊതു പരിപാടികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ അനുസരിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ക്ലബില്ലും പൊലീസ് റെയ്‌ഡ് നടത്തിയത്. കൊവിഡ് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി അനുവദിച്ചതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതിന് ഡ്രാഗണ്‍ഫ്‌ളൈ പബിനെതിരെയും പൊലീസ് കേസെടുത്തു. മാസങ്ങള്‍ക്ക് മുന്‍പാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സുരേഷ് റെയ്‌ന വിരമിച്ചത്. വിരമിക്കലിന് പിന്നാലെ റെയ്‌ന ഐപിഎലില്‍ കളിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് താരം വിട്ടുനിന്നു.