ചാത്തന്നൂര്‍: ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയില്‍. കാരംകോട്, സനൂജ് മന്‍സിലില്‍ സനൂജാണ് അറസ്റ്റിലായത്. ചാത്തന്നൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.ഒമ്പതിന് രാത്രി 11 ഓടെയാണ് സംഭവം നടന്നത്. ഇയാളും ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന്, ഭാര്യ മകളുമായി സുഹൃത്തായ ഷൈലജയുടെ വീട്ടിലേക്ക് പോയി. ഇതിന്റെ വിരോധത്തില്‍ ഷൈലജയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സനൂജ് അവിടെയുണ്ടായിരുന്ന ഭാര്യയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഗുരുതര പരിക്കുകളോടെ ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യ ചാത്തന്നൂര്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ഇയാളെ പിടികൂടിയത്. സനൂജ് പാരിപ്പള്ളി പോലീസ് സ്റ്റേഷനിലും ചാത്തന്നൂര്‍ എക്സൈസിലുമുള്ള നിരവധി കഞ്ചാവ് കേസുകളിലും കാപ്പ കേസിലും പ്രതിയാണ്. ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ശിവകുമാറിന്റെ നേതൃത്വത്തിലെ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.