കൊച്ചി : സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിൽനിന്ന് അനുമതിയില്ലാതെ തേക്ക് വെട്ടിക്കടത്തിയ കുറ്റത്തിനു സസ്പെന്‍ഷനിലായ അടിമാലി മുൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജോജി ജോണിനെ വനം വകുപ്പ് ജോലിയില്‍ തിരിച്ചെടുത്തു. ജോജി ജോണിന്റെ സസ്പെഷന്‍ വകുപ്പ് പിന്‍വലിച്ചു. പുനലൂര്‍ ഡിവിഷനില്‍ വര്‍ക്കിങ് പ്ലാന്‍ റേഞ്ചിലാണ് പുതിയ നിയമനം. നാലു മാസം മുൻപാണ് ഇയാളെ സർവീസിൽ നിന്ന് വകുപ്പ് സസ്പെൻഡ് ചെയ്തത്. മരം മുറി ഹരമാക്കിയ ഇയാൾ അടിമാലിയിലെ മറ്റൊരു മരംമുറി കേസിലും പ്രതിയാണ്.
അടിമാലി മങ്കുവയിൽ നിന്ന് 8 തേക്ക് അനധികൃതമായി വെട്ടിക്കടത്തിയെന്നാണ് ഇയാൾക്കെതിരായുള്ള ആരോപണം. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയും തുടർന്ന് ഇയാൾ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. 6 മാസം മുൻപാണ് ജോജി ജോൺ, മുക്കുടം സെക്‌ഷൻ ഫോറസ്റ്റർ സന്തോഷ് കുമാർ, വില്ലേജ് ജീവനക്കാരൻ രഞ്ജിത് എന്നിവരെ പ്രതിയാക്കി കേസ് ഫയൽ ചെയ്തിരുന്നു. വെട്ടിയെടുത്ത 8 തേക്കുകളിൽ 6 എണ്ണം ഒരു വ്യക്തിയുടെ പുരയിടത്തിൽ നിന്നും 2 എണ്ണം റവന്യു ഭൂമിയിൽ നിന്നുമാണെന്നു വിജിലൻസ്, റവന്യു വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തൊണ്ടിമുതൽ കുമളിയിൽ ഇയാളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നും കണ്ടെടുത്തു.