എറണാകുളം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ഇ.ഡി.ക്ക് മുന്നിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്വപ്നക്ക് ഇ.ഡി. നോട്ടീസ് നൽകിയിരുന്നു. സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ആണ് സ്വപ്ന സുരേഷിനെ ഇ ഡി ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉൾപ്പെടെ ഉള്ള സ്വപ്നയുടെ പുതിയ ആരോപണങ്ങൾക്ക് പിന്നാലെ ആണ് സ്വപ്ന സുരേഷിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്.കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.ചോദ്യം ചെയ്യലിന് ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്ന് സ്വപ്ന അറിയിച്ചിട്ടുണ്ട്.
കോടതിയിൽ 164 പ്രകാരം സ്വപ്ന നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങൾ ഇ ഡി ക്ക് ലഭിച്ചു. മൊഴി പരിശോധിച്ച ഇ.ഡി കേന്ദ്ര ഡയറക്ടറേറ്റും അന്വേഷണവുമായി മുന്നോട്ടു പോകാൻ കൊച്ചി യൂണിറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ ഇ.ഡി. യുടെ കസ്റ്റഡിയിൽ ആയിരിക്കെ സ്വപ്ന നൽകിയ മൊഴിയിൽ ഉള്ളതിനേക്കാൾ കൂടുതൽ വിവരങ്ങൾ സ്വപ്നയുടെ പുതിയ മൊഴിയിൽ ഉണ്ടെന്നാണ് സൂചന.
കേസിൽ സ്വപ്നയും സരിത്തും കസ്റ്റംസിനു നൽകിയ രഹസ്യമൊഴി ഇ ഡി ക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഈ മൊഴി കൂടി ലഭിച്ചാൽ സ്വപ്നയുടെ പുതിയ മൊഴിയുമായി ആയി ഇവ താരതമ്യപ്പെടുത്തിയാവും അന്വേഷണസംഘത്തിന്റെ തുടർന്നുള്ള നീക്കങ്ങൾ