തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കേസായിരുന്നു സ്വർണ്ണക്കടത്ത് കേസ്. ഈ സംഭവത്തിൽ അന്നത്തെ ചില മന്ത്രിമാരും മുൻ സ്പീക്കറും ഉദ്യോഗസ്ഥരുമുൾപ്പെടെ സംശയത്തിന്റെ നിഴലിലായിരുന്നു. ഇപ്പോഴിതാ കേസിൽ മുഖ്യപ്രതിയെന്ന് പറയുന്ന സ്വപ്ന സുരേഷ് (Swapna Suresh) ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിൽ പോകാൻ നിർദേശിച്ചവരിൽ ശിവശങ്കറും ഉള്‍പ്പെടുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
ശിവശങ്കറിന് ഐ ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണെന്നും, നിരവധി സമ്മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എൻഐഎ അന്വേഷണത്തിലേക്ക് എത്തിയത് ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്നും, ഞാന്‍ വായ തുറക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും, കേസിൽ മറ്റാർക്കും പങ്കില്ലെന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പിലൂടെ പുറത്ത് വന്നത് പറയിപ്പിച്ച കാര്യങ്ങളാണെന്നും സ്വപ്ന വെളിപ്പെടുത്തി.
ശിവശങ്കര്‍ അടക്കമുള്ള ആളുകൾ പറഞ്ഞതാണ് ആ സമയത്ത് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ നൽകാൻ നിർദേശിച്ചവരിലും ശിവശങ്കർ ഉണ്ട്. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടക്കാന്‍ സഹായിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശ്രീരാമകൃഷ്ണനെ ഉദ്ഘാടനത്തിന് താൻ ക്ഷണിച്ചിട്ടില്ല. സരിത്തും സന്ദീപും പോയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ശ്രീരാമകൃഷ്ണനും ആയി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു. സ്വകാര്യ ഫ്ലാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.