കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തന്‍റെ സുരക്ഷ കേന്ദ്ര സർക്കാർ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇന്ന് വീണ്ടും സ്വപ്നയുടെ ഹർജി പരിഗണിക്കുന്നത്. എന്നാൽ കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്ന് ഇഡി കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു.
അതേസമയം, സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത ഗൂഡാലോചനാക്കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഈ കേസിൽ സ്വപ്നയെ തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗൂഢാലോചനാ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ സ്വപ്ന സുരേഷ് ഇന്നലെ രംഗത്ത് വന്നിരുന്നു.
അതേസമയം, കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറി.എന്‍ഐഎയുടെ കൈവശമുണ്ടായിരുന്ന വാട്‌സാപ് ചാറ്റുകളും മെയിലുകളും ഉള്‍പ്പടെയുള്ള തെളിവുകളാണ് ഇഡിക്കു കൈമാറിയത്. ഇവ വിശദമായി പരിശോധിച്ച ശേഷം കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിന്റെ മൊഴിയെടുക്കാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്.
ഇ-മെയിലുകളില്‍ 164 മൊഴിയില്‍ നല്‍കിയ വിവരങ്ങളുടെ തെളിവുകളുണ്ടെന്ന് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.നേരത്തേ ഇഡി സ്വപ്നയുടെ വാട്‌സാപ് ചാറ്റുകളും മെയിലുകളും പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയുടെ ലോക്കറുകളില്‍ നിന്നു പിടിച്ചെടുത്ത പണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റേതാണെന്ന നിഗമനത്തില്‍ ഇഡി എത്തിയത്. കൂടുതലായി എന്‍ഐഎ ശേഖരിച്ച തെളിവുകളാണ് ഇഡി പരിശോധിക്കുന്നത്.