ഗുരുവായൂർ സത്യാഗ്രഹ സമര നായകൻ കെ കേളപ്പന്റെ സ്മാരകം പണിയുന്നതിന് പകരം എ കെ ജി സ്മാരകം പണിതത്തിനെതിരെ എഴുത്തുകാരൻ ടി പദ്മനാഭൻ. മലയാളത്തിലെ ഒരു പ്രമുഖ മാസികയിൽ എഴുതിയ ലേഖനത്തിലാണ് പദ്മനാഭന്റെ വിമർശനം. ഇത് ചരിത്രത്തെ തമസ്ക്കരിക്കലാണ്. ചരിത്രത്തെ വളച്ചൊടിക്കലാണ്. ചരിത്രത്തെ മാനഭംഗപ്പെടുത്തലാണ്. ഇത് ചെയ്തവർക്ക് കാലം മാപ്പ് കൊടുക്കില്ല. അദ്ദേഹം എഴുതി “ഈ അടുത്ത കാലത്ത് ഗുരുവായൂരിന്റെ കിഴക്കേ നടയിൽ സത്യാഗ്രഹ സമര നായകന് ഒരു സ്മാരകം ഉയർന്നിട്ടുണ്ട്. പക്ഷേ, അത് കേളപ്പനുള്ളതല്ല. സമരകാലം മുഴുവൻ കേളപ്പന്റെ സഹായിയും പ്രിയ ശിഷ്യനുമായ ഏ.കെ.ജി.യുടെ പേരിലാണ്! കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹിയായിരുന്നു ഏ.കെ.ജി. അദ്ദേഹ മിന്നുണ്ടായിരുന്നെങ്കിൽ ആദ്യം ചെയ്യുക ആ സ്മാരകം ഇടിച്ചു നിരത്തുകയായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഗുരുവായൂരിലെ സത്യാഗ്രഹ സ്മാരകത്തിനു പിന്നിലെ ബുദ്ധി ആരുടേതെന്നറിയില്ല. പക്ഷേ, ഒരു കാര്യം ഞാൻ തറപ്പിച്ചു പറയുന്നു. ഇത് ചരിത്രത്തെ തമസ്ക്കരിക്കലാണ്. ചരിത്രത്തെ വളച്ചൊടിക്കലാണ്. ചരിത്രത്തെ മാനഭംഗപ്പെടുത്തലാണ്. ഇത് ചെയ്തവർക്ക് കാലം മാപ്പ് കൊടുക്കില്ല.”
ഗുരുവായൂർ സത്യാഗ്രഹത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കില്ലാത്ത പങ്ക് സ്ഥാപിച്ചെടുക്കാൻ സ്വാതന്ത്ര്യ സമര സേനാനിയും ഗുരുവായൂർ സത്യാഗ്രഹ സമര നായകനുമായ കെ കേളപ്പനെ ബോധപൂർവ്വം വിസ്മരിക്കുകയാണെന്നാണ് എഴുത്തുകാരൻ പറയുന്നത്.