ഡിസംബര്‍ 11 മുതല്‍ മൂന്ന് മാസം വരെ ഒമിക്രോണ്‍ തരംഗം നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.സി.എം.ആര്‍ ശാസ്ത്രജ്ഞന്‍ സമീരന്‍ പാണ്ഡെ പറഞ്ഞു. ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ ഒമിക്രോണ്‍ ബാധിക്കുകയും പുതിയ വകഭേദങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ മാര്‍ച്ച് 11ഓടെ കൊവിഡ് അവസാനിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും പാണ്ഡെ പറഞ്ഞു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ പകര്‍ച്ചവ്യാധി വിഭാഗം തലവനാണ് സമീരന്‍ പാണ്ഡ. കൊവിഡ് പ്രോട്ടോക്കോള്‍ ക്യത്യമായി പാലിച്ച് ജാഗ്രത കൈവിടാതിരിക്കുകയാണെങ്കിൽ പുതിയ വകഭേദങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ, ദില്ലി എന്നീ നഗരങ്ങളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകളുടെ പ്രതിരോധശേഷി ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കുകയാണ് വൈറസിനെ നേരിടാനുള്ള ഉചിത മാര്‍ഗമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.