ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിൽ (Dam) ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ജലനിരപ്പ് പരാമവധി സംഭരണ ശേഷിയായ 142 അടിയായി ഉയര്‍ന്നു. ഇതോടെ തമിഴ്‌നാട് ഒരു ഷട്ടര്‍ പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി.
ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമല്ല. 700 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തി 420 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഡാം ഷട്ടര്‍ തമിഴ്‌നാട് ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി.
അതേസമയംമുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ ഹര്‍ജിക്കെതിരെ തമിഴ്‌നാട് ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. കേസ് നാളെ പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെ രാത്രി സമയത്ത് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തിൽ മേൽനോട്ട സമിതി ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്നും, സംസ്ഥാനത്തിന്റെ ആശങ്കകൾ തമിഴ് നാട് പരിഗണിക്കുന്നില്ലെന്നും കേരളം പരാതിയിൽ പറയുന്നു.