രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ബംഗളൂരു സൗത്തില്‍ നിന്നുള്ള ബി.ജെ.പി എം.പി തേജസ്വി സൂര്യ രംഗത്ത്. രാഹുലിന്‍റെ പരാമര്‍ശങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും കഴിവുള്ളവര്‍ക്കും കഠിനാധ്വാനികള്‍ക്കും മതിയായ അവസരങ്ങളുണ്ടെന്നും തേജസ്വി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജകുമാരന്‍ മാത്രമാണ് നിലവില്‍ പണിയില്ലാതെ ഇരിക്കുന്നതെന്നും തേജസ്വി പരിഹസിച്ചു.
അതിസമ്പന്നരും ദരിദ്രരും ഉള്‍ക്കൊള്ളുന്ന രണ്ട് ഇന്ത്യയാണുള്ളതെന്ന രാഹുലിന്‍റെ പ്രസ്താവനയെ അധികരിച്ച് ഇന്ത്യയെ തരംതിരിക്കേണ്ടത് ‘മോദിക്ക് മുമ്പുള്ള ഇന്ത്യ, മോദിക്ക് ശേഷമുള്ള ഇന്ത്യ എന്ന രീതിയിലാണെന്ന് തേജസ്വി പറഞ്ഞു. മോദി അധികാരത്തില്‍ വരുന്നതിന് മുമ്പ് രാജ്യത്ത് പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് കടന്നിരുന്നു. എന്നാല്‍ ഇന്ന് അത് കുറഞ്ഞു. മോദിക്ക് മുന്‍പ് രാജ്യത്തിന്‍റെ ജി.ഡി.പി 110 ലക്ഷം കോടിയായിരുന്നു. എന്നാല്‍ ഇപ്പോഴത് 230 ലക്ഷം കോടിയായി വര്‍ധിച്ചു. ബുധനാഴ്ച ലോക്‌സഭയില്‍ ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സൂര്യ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയും അവരുടെ രാജകീയ നേതാക്കളും തങ്ങളുടെ രാഷ്ട്രീയ തൊഴിലില്ലായ്മയെ രാജ്യത്തെ തൊഴിലില്ലായ്മയായി ചിത്രീകരിക്കുകയാണ്. കഠിനാധ്വാനികള്‍ക്കും കഴിവുള്ളവര്‍ക്കും എല്ലാ അവസരങ്ങളും ഉണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യം ഒരു സാമ്പത്തിക അത്ഭുതത്തിനാണ് സാക്ഷ്യം വഹിച്ചത്. പരിഷ്കാരങ്ങളുടെ പുരോഗതിയും വേഗവും അഭൂതപൂര്‍വമാണെന്നും തേജസ്വി പറഞ്ഞു.
അതുപോലെ തന്നെ ലോക്സഭയിൽ രാഹുൽഗാന്ധി മറ്റൊരു ആരോപണവും നടത്തിയിരുന്നു. ഫലപ്രദമായ വിദേശനയമല്ല പ്രധാനമന്ത്രി നടപ്പിലാക്കുന്നതെന്ന ആരോപണമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. ഈ പ്രസ്താവനയോടും തേജസ്വി സൂര്യ നേരത്തെ പ്രതികരിച്ചിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രത്തെ പോലെയാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്നാണ് തേജസ്വി പറഞ്ഞത്. ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഭീഷണി ഗൗരവമായി കാണണമെന്ന് കേന്ദ്രസർക്കാരിനോട് നേരത്തെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തേജസ്വി സൂര്യയുടെ പ്രസ്താവന.
വിദേശത്തേക്ക് അവധി ആഘോഷിക്കാൻ പോകുമ്പോൾ ലഭിച്ചിട്ടുള്ള അറിവ് മാത്രമെ വിദേശനയത്തെ കുറിച്ച് രാഹുൽ ഗാന്ധിയ്ക്ക് ഉള്ളുവെന്നും അതുകൊണ്ട് തന്നെ, വിദേശനയങ്ങൾ കേന്ദ്രസർക്കാരിനെ പഠിപ്പിക്കാൻ രാഹുലിന് അധികാരമില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു.
ചൈനയും പാകിസ്ഥാനും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതിന്റെ കാരണം ബിജെപി സർക്കാർ ആണെന്നും രാഹുൽ ഗാന്ധി നേരത്തെ പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൽ നിന്നും കടുത്ത മറുപടിയാണ് രാഹുൽ ഗാന്ധിയ്ക്ക് ലഭിച്ചത്. കോൺഗ്രസ് നേതാവ് ഇങ്ങനെ ആരോപണങ്ങളുന്നയിക്കുന്നത് ചരിത്രം അറിയാത്തതിനാലാണെന്നാണ് എസ്. ജയശങ്കർ പറഞ്ഞത്.

