കാബൂൾ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വീണ്ടും സ്‌ഫോടനം. റോഡരികിൽ സ്ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് കാരണമെന്ന് വിലയിരുത്തൽ. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കാബൂൾ നഗരത്തിലെ സുരക്ഷാ ജില്ലയിൽ സ്ഫോടനം നടന്നതായി കാബൂൾ പോലീസ് കമാൻഡിന്റെ വക്താവ് ഖാലിദ് സദ്രാൻ സ്ഥിരീകരിച്ചു. ആർക്കും പരിക്കില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ നൽകിയ റിപ്പോർട്ട് .
പാതയോരത്ത് സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് ഖാലിദ് സദ്രാൻ പറയുന്നു.
കഴിഞ്ഞ ദിവസം കാബൂളിൽ നടന്ന ചാവറ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും പെൺകുട്ടികളുമെന്ന് ഐക്യരാഷ്ട്ര സഭ. സ്ത്രീകളും പെൺകുട്ടികളും അടക്കം 53 പേരാണ് ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത് . കാബൂളിലെ ഷാഹിദ് മസാരി റോഡിൽ പുൽ-ഇ-സുഖ്ത മേഖലയ്ക്ക് സമീപം കാജ് എജ്യൂക്കേഷൻ സെന്ററിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട 53 പേരിൽ 46 പെൺകുട്ടികളും സ്ത്രീകളുമാണ്.
സ്‌ഫോടനത്തിൽ നൂറിൽ അധികം പേർക്ക് പരിക്കേറ്റിരുന്നു. അഫ്ഗാനിസ്ഥാനിലെ യുഎൻ മിഷന്റേതാണ് പ്രസ്താവന. വിദ്യാഭ്യാസ കേന്ദ്രത്തിൽ നടന്ന ആക്രമണത്തിന്റെ കൃത്യമായ രേഖ സ്ഥാപിക്കാൻ കാബൂളിനെ സഹായിക്കുമെന്ന് യുഎൻ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഹസാര സമുദായത്തിലെ നിരവധി സ്ത്രീകൾ മാർച്ച് നടത്തിയിരുന്നു.