Sunday, April 28, 2024
spot_img

തീവ്രവാദ ബന്ധം; ചെന്നൈയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

തമിഴ്‌നാട്:തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ചെന്നൈയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ.ചെന്നൈയിലെ പാരിസ് കോർണറിൽ സ്ഥിതി ചെയ്യുന്ന ബർമ ബസാറിലെ ഒരേ മൊബൈൽ കടയിലെ തൊഴിലാളികളാണ് മൂന്ന് യുവാക്കളും.

ചെന്നൈയിലെ തൊണ്ടയാർപേട്ട്, പട്ടേൽ നഗർ, നേതാജി നഗർ എന്നീ മൂന്ന് വ്യത്യസ്ത പ്രദേശങ്ങളില്‍ നടന്ന റെയ്ഡിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സാഹിർ ഹുസൈൻ (20 വയസ്സ്), നവാസ് (19 വയസ്സ്), നാഗൂർ മീരാൻ (22 വയസ്സ്) എന്നീ മൂന്ന് യുവാക്കളെയാണ് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ഇവര്‍ മൂന്ന് പേരും ഒരു ബൈക്കില്‍ ട്രിപ്പിള്‍ അടിച്ച് പോകവെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായി. ചെന്നൈ റോയപുരത്തുള്ള കൽമണ്ഡപത്തിന് സമീപത്ത് വച്ച് ട്രാഫിക് പോലീസ് യുവാക്കളോട് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടാനാണ് ഇവര്‍ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞു. തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇവരടെ കൈയിലുണ്ടായിരുന്ന ബാഗ് താഴെ വീണു. ബാഗ് പോലീസ് പരിശോധിച്ചപ്പോള്‍ മൊബൈൽ ഫോണുകളും ടെമ്പർഡ് ഗ്ലാസുകളും കണ്ടെത്തി. അതോടൊപ്പം സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിനെ കുറിച്ചുള്ള കുറിപ്പുകളും കൂട്ടത്തില്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

തുടര്‍ന്ന് മൂന്ന് പേരെയും കാശിമേട് ഫിഷിംഗ് പോർട്ട് പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ഇന്‍റലിജൻസ് ഡിവിഷൻ പോലീസ് മണിക്കൂറുകളോളം ഇവരെക്കുറിച്ച് അന്വേഷിക്കുകയും പിന്നീട് റോയപുരം പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. ശനിയാഴ്ച രാവിലെ ചെന്നൈ പൊലീസ് ഇവരുടെ വീടുകളിലും പരിശോധന നടത്തി. ഇവരുടെ ബാഗിൽ നിന്ന് കണ്ടെത്തിയ ലേഖനങ്ങൾ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇവരെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. മൂന്നുപേരിൽ നാഗൂർ മീരന് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ബാക്കിയുള്ള രണ്ട് പേരെയും ചോദ്യം ചെയ്യുകയാണ്. അന്വേഷണം ആദ്യഘട്ടത്തിലായതിനാല്‍ മാധ്യമങ്ങളോട് സംസാരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ് എന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുമെന്ന് പോലീസ് ഉറപ്പ് നൽകി.

Related Articles

Latest Articles