കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസിൽ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രെെവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ 9.30-ന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടു മണിയോടെയാണ് അവസാനിച്ചത്. ഇ.ഡി.യുടെ കൊച്ചി ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത് .
നേരത്തെ സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മിലുള്ളത് എന്ന തരത്തിലുള്ള ചാറ്റുകൾ സാമൂഹിക മാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇവയിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പലയിടത്തും പരാമർശിക്കപ്പെടുന്നുണ്ട് . സ്വപ്നയുമായി പരിചയമുണ്ടായിരുന്നോ, സർക്കാർ തലത്തിൽ സഹായങ്ങൾ ചെയ്തിട്ടുണ്ടോ തുടങ്ങിയ വിഷയങ്ങളിൽ വിവരം ശേഖരിക്കുകയായിരുന്നു ചോദ്യം ചെയ്യലിന്റെ ഉദ്ദേശം
ഫെബ്രുവരി 27 -ന് ഹാജരാകാനായിരുന്നു ആദ്യം ലഭിച്ച നിർദേശമെങ്കിലും നിയമസഭാ സമ്മേളനമാണെന്നും ജോലിത്തിരക്കാണെന്നും ചൂണ്ടിക്കാട്ടി സിഎം രവീന്ദ്രൻ അന്ന് ഹാജരായിരുന്നില്ല . നേരത്തേ സ്വർണക്കടത്ത് കേസിൽ മൂന്നുതവണ നോട്ടീസ് അയച്ചപ്പോഴും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.