മുംബൈ: അമിതമായി മദ്യപിച്ചതിനുശേഷം 49കാരൻ വെളിപ്പെടുത്തിയത് മൂന്ന് പതിറ്റാണ്ടിന് മുൻപ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെയും കവർച്ചയുടേയും കഥ. ലോണാവാല സ്വദേശി അവിനാശ് പവാറിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
1993 ഒക്ടോബറിൽ മഹാരാഷ്ട്രയിലെ ലോണാവാലയിൽ നടന്ന സംഭവങ്ങളാണ് അവിനാശ് വെളിപ്പെടുത്തിയത്. 19കാരനായ അവിനാശും മറ്റു രണ്ടുപേരും ചേർന്ന് ലോണാവാലയിൽ ഒരു വീട് കൊള്ളയടിക്കുകയും അതിനിടെ വീട്ടുടമയായ അൻപത്തഞ്ചുകാരനെയും ഭാര്യയെയും കൊലപ്പെടുത്തുകയുമായിരുന്നു. ഇവരുടെ വീടിനടുത്ത് കടയുണ്ടായിരുന്ന അവിനാശിന്റെ നേതൃത്വത്തിലായിരുന്നു കവർച്ച ആസൂത്രണം ചെയ്തത്.
കൊലപാതകത്തിൽ അവിനാശിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. കൊലപാതകങ്ങൾക്കും കവർച്ചയ്ക്കും പിന്നാലെ തന്റെ അമ്മയെ ഉപേക്ഷിച്ച് അവിനാശ് ദില്ലിയിലേക്ക് കടന്നു. പിന്നീട് ഇയാൾ അമിത് പവാർ എന്ന് പേര് മാറ്റി മഹാരാഷ്ട്രയിലെ ഔറംഗാബാദിലേക്കും പിന്നീട് വിഖ്റോലിയിലേക്കും കടന്നു. തുടർന്ന് ഇതേ പേരിൽ ഇയാൾ ആധാർകാർഡും സ്വന്തമാക്കിയ അവിനാശ് ഇവിടെ കുടുംബമായി കഴിയുകയായിരുന്നു.
കൊലപാതകത്തിന് ശേഷം അവിനാശ്, ലോണാവാല സന്ദർശിച്ചിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. പിടിക്കപ്പെടാൻ സാധ്യതയില്ലെന്ന വിശ്വാസവും ഇയാൾക്കുണ്ടായിരുന്നു. എന്നാൽ, മദ്യലഹരിയിൽ സംഭവം വെളിപ്പെടുത്തിയതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്.