ദില്ലി: ഫോണിൽ ആപ്പ് ഡൗണ്‍ലോഡാകാന്‍ വൈകിയതിനെ തുടർന്ന് ഭാര്യയുമായി ഉണ്ടായ തർക്കത്തിനിടയില്‍ പിന്തിരിപ്പിക്കാനെത്തിയ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ആദിത്യ സിങ് എന്ന 23 കാരന്റെ നെഞ്ചിൽ അച്ഛൻ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവത്തിൽ അറുപത്തിനാലുകാരനായ അശോക് സിങ്ങിനെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. ദില്ലിയിലെ മധു വിഹാറിലാണ് അച്ഛന്റെ പരാക്രമം നടന്നത്.
എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് സ്ഥാപനത്തിൽനിന്ന് സീനിയർ മാനേജരായി 2019-ൽ വിരമിച്ച അശോക് സിങ്, ഗുർഗാവിൽ പുതിയതായി ഒരു ഫ്ളാറ്റ് വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പണമിടപാട് നടത്തുന്നതിനായി ഭാര്യ മഞ്ജു സിങ്ങിനോട് ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. ആപ്പ് ഡൗൺലോഡാവാൻ സമയമെടുത്തതോടെ അശോക് സിങ് രോഷാകുലനായി. തുടർന്ന് ഭാര്യയുമായി തർക്കത്തിലേർപ്പെട്ടു.
കലഹം മൂത്തതോടെ മകൻ ആദിത്യയെത്തി ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ രോഷാകുലനായ അശോക് കുമാർ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മകന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. പരിക്കേറ്റ മകനെ ദില്ലിയിലെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.