കൊല്ലം: വിചാരണയ്ക്ക് കോടതിയിലെത്തിച്ച കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ കോടതിയുടെ ജനല്‍ചില്ല് അടിച്ചുതകര്‍ത്തു. വിലങ്ങുപയോഗിച്ചാണ് പ്രതികള്‍ ജനല്‍ചില്ല് തകര്‍ത്തത്. പിന്നീട് ഇവരെ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കടപ്ര ജയിലില്‍ നിന്നും കൊല്ലത്തെ ജില്ലാകോടതിയിൽ കൊണ്ടുവന്ന അബ്ബാസ് അലി, ദാവൂത് സുലൈമാൻ, കരിം രാജ, ഷംസുദ്ദീൻ, എന്നിവരാണ് ആക്രമണം നടത്തിയത്. 2016 ജൂണ്‍ 15-നാണ് കൊല്ലം കളക്ടറേറ്റില്‍ ബോംബ് സ്‌ഫോടനമുണ്ടാകുന്നത്.
കേസിലെ പ്രതികളുടെ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആന്ധ്രാപ്രദേശില്‍ നിന്നും പ്രതികളെ കൊല്ലത്തേക്കെത്തിച്ചത്. അവരെ തിരിച്ചു കൊണ്ടു പോവുന്നതിനിടെയായിരുന്നു അക്രമം. കേരളാ പോലീസും ആന്ധ്രാപോലീസുമുള്‍പ്പടെ അമ്പതോളം പോലീസുകാര്‍ പ്രതികള്‍ക്കൊപ്പമുണ്ടായിരുന്നു. ഇവര്‍ക്കു മുന്നില്‍ വെച്ചാണ് അക്രമാസക്തരായ പ്രതികള്‍ ചില്ല് തകര്‍ത്തത്. ജഡ്ജിയെ കാണണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം. തീവ്രവാദ സ്വഭാവമുള്ള സംഘടനയായ ബേസ്മൂവ്‌മെന്റ് പ്രവര്‍കരായ പ്രതികള്‍ക്കെതിരെ UAPAയുള്‍പ്പടെ ചുമത്തിയിരുന്നു. പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.