Saturday, April 27, 2024
spot_img

ഗംഗയിൽ അലിയാൻ ഭാരതാംബയുടെ വീരപുത്രനും പത്നിയും; രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും മധുലിക റാവത്തിന്റെയും ചിതാഭസ്മ നിമഞ്ജനം ഇന്ന് ഹരിദ്വാറിൽ

ദില്ലി:തമിഴ്‌നാട്ടിലെ നീലഗിരി കുനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും ചിതാഭസ്മ നിമഞ്ജനം ഇന്ന് ഉച്ചയോടെ നടക്കും.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ചിതാഭസ്മ നിമഞ്ജനം നടക്കുക. പ്രതിരോധ സഹമന്ത്രി അജയ് ഭട്ടും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.

കഴിഞ്ഞ ദിവസം വികാര നിർഭരമായ നിമിഷങ്ങൾക്കായിരുന്നു രാജ്യതലസ്ഥാനം വേദിയായത്
വെള്ളിയാഴ്ച വൈകിട്ട് ബ്രാർ സ്‌ക്വയറിലായിരുന്നു സൈനിക മേധാവിയുടെയും പത്നിയുടെയും സംസ്‌കാര ചടങ്ങുകൾ നടന്നത്. ബിപിൻ റാവത്തിന്റെയും പത്നിയുടെയും ഭൗതിക ശരീരം ഒരേ ചിതയിലായിരുന്നു. മക്കളായ കൃതികയും തരിണിയും ആണ് ഇരുവരുടെയും ചിതയ്ക്ക് തീകൊളുത്തിയത്. 17 ഗണ്‍ സല്യൂട്ട് നല്‍കിയാണ് സൈന്യം രാജ്യത്തിന്‍റെ ധീരപുത്രന് യാത്രാമൊഴി നല്‍കിയത്.

എണ്ണൂറോളം സൈനികർ സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി. ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ സൈനിക കമാൻഡർമാരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.

കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ‘അമര്‍ രഹേ’ വിളികളുമായി വന്‍ ജനക്കൂട്ടമാണ് സൈനിക മേധാവിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തെ അനുഗമിച്ചത്.

ആയിരക്കണക്കിന് ജനങ്ങളാണ് വിലാപയാത്ര പോകുന്ന വഴിയില്‍ സൈനിക മേധാവിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി കാത്തുനിന്നത്.

ജനറൽ ബിപിന്‍ റാവത്ത് തന്റെ കര്‍മമണ്ഡലത്തില്‍ ഏറിയ പങ്കും ചെലവഴിച്ച സ്ഥലമാണ് ദില്ലി. തെരുവീഥികളിലൂടെ സൈനിക മേധാവിയുടെ ചേതനയറ്റ ശരീരം കടന്നുപോകുന്നത് താങ്ങാനാവാതെ പലരും വിങ്ങിപ്പൊട്ടി.

ത്രിവര്‍ണ പതാക വീശിയുള്ള ‘ജയ് ഹിന്ദ്,’ ‘അമര്‍ രഹേ’ വിളികളാല്‍ മുഖരിതമായിരുന്നു വഴികള്‍. വാഹനത്തിനൊപ്പം ആള്‍ക്കൂട്ടം ഓടുകയായിരുന്നു.

ഇന്ന് രാവിലെ മുതലാണ് ജനറൽ ബിപിന്‍ റാവത്തിന്റേയും പത്നിയുടേയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആളുകളുടെ തിരക്ക് കൂടിയതോടെ പൊതുദര്‍ശനം നീണ്ടുപോയി.

സൈനിക മേധാവിക്കും ഭാര്യയ്ക്കും അന്തിമോപചാരമര്‍പ്പിക്കാനായി ധീരസൈനികന് യാത്രാമൊഴി നൽകാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉൾപ്പടെ ആയിരങ്ങളെത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, ചീഫ് ജസ്റ്റിസ് എൻവി രമണ, ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരെത്തി അന്ത്യോപചാരമർപ്പിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നൂറുകണക്കിന് പ്രമുഖര്‍ കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാനപതികള്‍, സംസ്ഥാന ഗവര്‍ണര്‍മാര്‍, ലഫ്. ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

ഡിസംബര്‍ എട്ടിന് ഉച്ചയ്ക്ക് 12.20-ഓടെയാണ് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ നീലഗിരി കൂനൂരിനടുത്ത് അപകടത്തില്‍പ്പെട്ടത്.

സൂലൂരില്‍നിന്ന് ഊട്ടി വെല്ലിങ്ടണിലെ സൈനിക ക്യാമ്പിലേക്ക് പുറപ്പെട്ടതായിരുന്നു സംഘം. എന്നാല്‍ കൂനൂരിനടുത്ത കാട്ടേരിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു.

ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേരാണ് ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം.

നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ MI ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.

ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.

Related Articles

Latest Articles