ആലപ്പുഴ: അർത്തുങ്കലിൽ കടലിൽ കുളിക്കാനിറങ്ങിയതിനെ തുടർന്ന് കാണാതായ വിദ്യാർത്ഥികളിൽ രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. ചേർത്തല കടക്കരപ്പള്ളി നികർത്തിൽ മുരളീധരന്റെ മകൻ ശ്രീഹരിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇന്നു രാവിലെ മൃതദേഹം അർത്തുങ്കലിനു സമീപം ചെത്തി കടൽ തീരത്തടിയുകയായിരുന്നു.
കാണാതായ കടക്കരപ്പള്ളി കൊച്ചുകരിയിൽ കണ്ണന്റെ മകൻ വൈശാഖിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് കൂട്ടുകാർക്കൊപ്പം വൈശാഖും ശ്രീഹരിയും കുളിക്കാനിറങ്ങിയത്. തുടർന്ന് തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു.
ആറ് വിദ്യാർഥികളടങ്ങുന്ന സംഘമാണ് തീരത്തെത്തിയത്. ഇതില്‍ മൂന്നുപേരാണ് കടലിലിറങ്ങിയത്. ഉടന്‍തന്നെ ഇവര്‍ തിരയില്‍പ്പെടുകയായിരുന്നു. തുടർന്ന് സഹായത്തിനായി കുട്ടികൾ നിലവിളിക്കുകയും ശബ്ദം കേട്ട് മത്സ്യതൊഴിലാളികള്‍ എത്തി കയറെറിഞ്ഞു നൽകിയാണ് മുങ്ങിത്താണ വിദ്യാർഥിയെ രക്ഷപെടുത്തിയത്. അപ്പോഴേക്കും മറ്റ് രണ്ടുപേരും മുങ്ങിതാഴ്ന്നു പോയിരുന്നു.
ചേര്‍ത്തല ഡിവൈഎസ്പി ടി ബി വിജയന്റെ നേതൃത്വത്തില്‍ പോലീസും കടക്കരപ്പള്ളിയിലെയും ചേര്‍ത്തല തെക്കിലെയും ജനപ്രതിനിധികളും മത്സ്യതൊഴിലാളി യൂണിയന്‍ നേതാക്കളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി രംഗത്തെത്തിയിരുന്നു. കൂടാതെ അഗ്നിശമനസേനയും, തീരദേശ പോലീസും, പോലീസ് സേനയും വെള്ളിയാഴ്ചയും സംയുക്തമായി തിരച്ചിൽ നടത്തിരുന്നു.