Thursday, May 16, 2024
spot_img

പ്രബുദ്ധ കേരളത്തിന് ഒരു സദാചാര രക്തസാക്ഷി കൂടി!!
സദാചാര ഗുണ്ടകൾ വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്നിറക്കി മർദ്ദിച്ച ബസ് ഡ്രൈവർ മരിച്ചു

തൃശൂർ : കേരളത്തിൽ വീണ്ടും സദാചാര ഗുണ്ടാവിളയാട്ടം. സദാചാര ഗുണ്ടകളിൽ നിന്ന് തിരുവാണിക്കാവിൽ വനിതാ സുഹൃത്തിന്റെ വീട്ടില്‍ വച്ച് മർദനമേറ്റ ബസ് ഡ്രൈവർ മരിച്ചു. ചേർപ്പ് സ്വദേശിയായ സഹറാണ് (34) മരിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സഹറിന്റെ മരണം. ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് അർധരാത്രിയായിരുന്നു ഇയാൾക്ക് മർദനമേറ്റത് . സഹറിനെ മർദ്ദിച്ച ആറു പേരും ഇപ്പോഴും ഒളിവിലാണ്.

പ്രവാസിയായ യുവാവിന്റെ ഭാര്യയായിരുന്നു സഹറിന്റെ സുഹൃത്തെന്ന് പൊലീസ് പറയുന്നു. അര്‍ധരാത്രി ഫോണ്‍ വന്നതിനെ തുടർന്നാണ് സഹർ ഇവരുടെ വീട്ടിലെത്തിയത്. ഇതിനിടെ, ഇവിടെയെത്തിയ സദാചാര ഗുണ്ടകൾ ചോദ്യം ചെയ്യലിന് വിധേയനാക്കുകയായിരുന്നു. ഇവർ വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. സഹറിനെ വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കിയ ഇവർ മര്‍ദ്ദിച്ചവശനാക്കി. കടുത്ത മർദ്ദനത്തിൽ സഹറിന്റെ വാരിയെല്ലിന് ഗുരുതരമായി ക്ഷതമേൽക്കുകയും വൃക്കകൾ തകരാറിലാകുകയും ചെയ്തു.

സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞ മര്‍ദ്ദനദൃശ്യങ്ങള്‍ പൊലീസ് തെളിവായി ശേഖരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെയും വധശ്രമത്തിന് പൊലീസ് കേസെടുത്തു. പ്രതികളില്‍ ഒരാള്‍ രാജ്യം വിട്ടതായും പറയപ്പെടുന്നു.

Related Articles

Latest Articles