എറണാകുളം: നടിയെ ആക്രമിച്ചെന്ന കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. ആക്രമണം നടന്ന സമയം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജിയിന്മേൽ വാദം കേൾക്കുന്നത്. കേസിൽ ഇതിന് മുമ്പ് ഹർജി പരിഗണിച്ചപ്പോൾ കോടതി നടിയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
വിചാരണക്കോടതി ജഡ്ജിയ്‌ക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു ഹൈക്കോടതി നടിയോട് ചോദിച്ചത്. ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്‌ക്ക് അയക്കാൻ അനുമതി നിഷേധിച്ചുവെന്നും വിചാരണക്കോടതി പക്ഷപാതപരമായി തന്നോട് പെരുമാറുന്നുവെന്നുമായിരുന്നു നടിയുടെ ആരോപണം.
കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടി ഹർജി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതിയുടെ മറ്റൊരു സിംഗിൾ ബെഞ്ച് ഹർജി വിധി പറയാൻ മാറ്റുകയായിരുന്നു.