ആഗോള ഭീകര സംഘടനായ ഇസ്‌ലാമിക് സ്റ്റേറ്റിൽ പ്രവർത്തിക്കാൻ കൊച്ചി സ്വദേശിയെ പ്രേരിപ്പിച്ചുവെന്ന കേസിൽ കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ വിചാരണ തുടങ്ങി. ആറ് കോയമ്പത്തൂർ സ്വദേശികളാണ് കേസിലെ പ്രതികൾ. നേരത്തെ കേസിൽ പ്രതികൾ സമർപ്പിച്ചിരുന്ന വിടുതൽ ഹർജി കോടതി തള്ളിയിരുന്നു.
കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മുഹമ്മദ് അസ്ഹറുദീനും ഷേഖ് ഹിദായത്തുള്ളയും 2022 ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനത്തിന്റെ ഗൂഡാലോചനയിൽ പങ്കെടുത്തു എന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്.സത്യമംഗലം കാടുകളിലെ അസന്നൂർ, കഡംമ്പൂർ മേഖലകളിൽ വച്ചായിരുന്നു ഗൂഡാലോചന.ഇതിനിടെ ഇരുവരും കൊച്ചി സ്വദേശിയുമായി കൂടിക്കാഴ്ച നടത്തുകയും ഇസ്‌ലാമിക് സ്റ്റേറ്റിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്.
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന സഹ്‌റാൻ ഹാഷിമിന്റെ പ്രസംഗം ഹിദായത്തുള്ള ഡൗൺലോഡ് ചെയ്ത് കണ്ടിരുന്നു . മാത്രമല്ല ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്മാരുടെ വീഡിയോ ദൃശ്യങ്ങൾ ഇയാൾ ഇന്റർനെറ്റിൽ തിരയുകയും. തീവ്രവാദ ആശയങ്ങളെ പിന്തുണയ്ക്കുന്ന നിരവധി ഫയലുകൾ തന്റെ കമ്പ്യൂട്ടറിൽ ശേഖരിക്കുകയും ചെയ്തു. കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ സൂചിച്ചിരിക്കുന്നത്

