പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതിയെ 49 വർഷം കഠിനതടവിന് ശിക്ഷിച്ച് തിരുവനന്തപുരം അതിവേഗം സ്പെഷ്യൽ കോടതി. തിരുവനന്തപുരം ആര്യനാട് സ്വദേശി ശിൽപ്പിയെയാണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 86,000 രൂപ പിഴയും ഇയാൾ അടയ്ക്കണം. പിഴ അടയ്ക്കാത്ത പക്ഷം രണ്ടര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
2021 ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലായാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. രണ്ട് തവണ കുട്ടി അതിക്രൂരമായി പീഡനത്തിന് ഇരയായി. ഓഗസ്റ്റ് മൂന്നിന് പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് പ്രതി പീഡിപ്പിച്ചത്. സെപ്റ്റംബർ മാസം കുട്ടി കുളിക്കാൻ കയറിയപ്പോൾ കുളിമുറിയുടെ വാതിൽ തള്ളി തുറന്നും ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കി. പീഡന വിവരം പുറത്ത് പറഞ്ഞാൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് അപമാനിക്കുമെന്നും കൊല്ലുമെന്നും പറഞ്ഞ് ഇയാൾ പെൺകുട്ടിയെ ഭീഷണിപെടുത്തിയിരുന്നു.
പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നതിനാൽ ഭയം മൂലം സംഭവം പെൺകുട്ടി ആരോടും പറഞ്ഞില്ല. പിന്നീട കുട്ടിക്ക് വയറിന് അസ്വസ്ഥതകൾ ഉണ്ടായതിന് തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന വിവരം പുറത്തു വരുന്നത്. തുടർന്ന്, വിഷയത്തിൽ ആര്യനാട് പോലീസ് കേസെടുക്കുകയും വേഗത്തിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.