കൊച്ചി: അന്യ സംസ്ഥാനത്തൊഴിലാളികളുടെ ആക്രമണം നിരന്തരം വർദ്ധിച്ച് വരികയാണ്. ആലുവയിൽ നിന്നാണ് പുതിയ വാർത്ത പുറത്ത് വരുന്നത്. ഗൃഹനാഥനെ അന്യ സംസ്ഥാന തൊഴിലാളി വീട്ടിൽ കയറി മാർദ്ദിച്ചെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. തുമ്പാല വീട്ടില്‍ ബദറുദ്ദീന്റെ പരാതിയിൽ ബിഹാര്‍ സ്വദേശി മനോജ് സാഹുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മർദ്ദനത്തിൽ ഗൃഹനാഥന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. മരത്തടി കൊണ്ടാണ് പ്രതി ഇയാളെ മർദ്ദിച്ചത്.
നാട്ടുകാര്‍ പ്രതിയെ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി മനോജ് സാഹു മാനസിക വൈകല്യം നേരിടുന്നയാളാണെന്ന് പൊലീസ് സൂചിപ്പിച്ചു.
അതേസമയം ഇന്നലെമുതൽ അന്യസംസ്ഥാനത്തൊഴിലാളികൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇവർക്കായി അതിഥി പോർട്ടൽ എന്ന ആപ്പ് സർക്കാർ പുറത്തിറക്കിയിരുന്നു. ഇന്നലെ മുതൽ അതിന്റെ രജിസ്‌ട്രേഷനും ആരംഭിച്ചിട്ടുണ്ട്. ഒരൊറ്റ അന്യസംസ്ഥാന തൊഴിലാളിയും രജിസ്റ്റർ ചെയ്യാതെ പോകരുതെന്നും അധികൃതർ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നും തൊഴിൽമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.