കൊച്ചി: കലോത്സവം കഴിഞ്ഞ് മടങ്ങവേ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന അദ്ധ്യാപകൻ അറസ്റ്റിൽ.പട്ടിമറ്റം സ്വദേശിയായ കിരൺ എസ്.തരുണാണ് പിടിയിലായത്.
പോക്‌സോ കേസെടുത്തിന് പിന്നാലെ ഒളിവിൽ പോയിരുന്ന ഇയാളെ നാഗർകോവിൽ നിന്നാണ് പിടികൂടിയത്.
കലോത്സവദിനത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിച്ച ശേഷം തിരികെ വീട്ടിലെത്തിക്കാമെന്ന അദ്ധ്യാപകന്റെ ഉറപ്പിലാണ് രക്ഷിതാക്കൾ കുട്ടിയെ വിട്ടത്. അന്നേ ദിവസം ബന്ദ് ദിനമായിരുന്നതിനാലും മത്സരത്തിൽ പങ്കെടുക്കേണ്ടത് ആവശ്യമായിരുന്നതിനാലുമാണ് ഇത്തരത്തിൽ കുട്ടിയെ അദ്ധ്യാപകനൊപ്പം അയച്ചതെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി. കുട്ടിയുമായി തിരികെ വരുമ്പോഴാണ് പീഡനത്തിനിരയായത്. ഇക്കാര്യം വിദ്യാർത്ഥിനി സ്‌കൂളിൽ പരാതിപ്പെട്ടിട്ടും അധികൃതർ മറച്ചുവെച്ചതായും പരാതി ഉയർന്നിട്ടുണ്ട്.
വിവരം അറിഞ്ഞ വിദ്യാർത്ഥികൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും സ്‌കൂൾ കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും തകർക്കുകയും ചെയ്തിരുന്നു. എന്നിട്ടും സ്‌കൂൾ അധികൃതർ പോലീസിൽ പരാതിപ്പെടാൻ തയ്യാറായിരുന്നില്ല. തുടർന്ന് വിദ്യാർത്ഥിനിയെ കൗൺസിലിംഗ് നടത്തിയ ഗസ്റ്റ് അദ്ധ്യാപികയുടെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തത്. ഇതിനിടയിൽ കിരൺ ഒളിവിൽ പോയിരുന്നു. മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.