കോഴിക്കോട്: മത്സരയോട്ടം നടത്തി അപകടത്തിൽപെട്ട സ്വകാര്യ ബസ്സുകൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ പരിശോധനകൾക്ക് ശേഷം വണ്ടികളുടെ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. മെഡിക്കൽ കോളേജ് – കോഴിക്കോട് റൂട്ടിൽ മത്സരിച്ചോടിയ പെരുമണ്ണ – കോഴിക്കോട് റൂട്ടിൽ ഓടുന്ന ഗസൽ ബസ്സും മെഡിക്കൽ കോളേജ് സിറ്റി റൂട്ടിലോടുന്ന ലാർക്ക് ബസ്സും തൊണ്ടയാട് കാവ് ബസ്സ് സ്റ്റോപ്പിനടുത്തുവച്ചാണ് അപകടമുണ്ടാക്കിയത്.
അപകടത്തിൽ പെട്ട ബസ്സുകൾ ചേവായൂർ ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സെന്ററിൽ വച്ച് പരിശോധിച്ചപ്പോൾ വാഹനത്തിന്റെ സ്പീഡ് ഗവർണറുകൾ കേടായനിലയിലും ബ്രേക്ക് ക്ഷമത കുറവായും കണ്ടെത്തി. തുടർന്നാണ് രണ്ടു വാഹങ്ങളുടെയും ഫിറ്റ്നസ് റദ്ദ് ചെയ്തത്.
ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള ശുപാർശയും നൽകി. എൻഫോഴ്സ്മെന്റ് ആർ ടി ഒ യുടെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ് പെക്ടർമാരായ അജിത് ജെ. നായർ ധനുഷ്. ടി, ഷുക്കൂർ എം എന്നിവരും പങ്കെടുത്തു.