തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുക്കും. വിദ്യാർത്ഥിനിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
പെണ്‍കുട്ടിക്ക് നല്‍കിയ മരുന്നിന്റെ ബാച്ച് നമ്പര്‍ പരിശോധിക്കും. അതേസമയം പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. വാതരോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിവന്ന ചടയംമംഗലം സ്വദേശിയായ പതിനെട്ടുകാരിക്കാണ് മരുന്നുമാറി നല്‍കിയത്. ഡോക്ടര്‍ കുറിച്ച് നല്‍കിയ വാതത്തിനുള്ള മരുന്നിന് പകരം ഗുരുതര ഹൃദ്രോഗികള്‍ക്ക് വേണ്ടിയുള്ള മരുന്നാണ് ഫാര്‍മസിയില്‍ നിന്ന് പെണ്‍കുട്ടിക്ക് നല്‍കിയത്.
കോഴിക്കോട്ട് എന്‍ട്രസ് കോച്ചിംഗിന് പഠിക്കുന്ന കുട്ടി മരുന്നുമാറിയത് അറിയാതെ 45 ദിവസം ഇത് കഴിക്കുകയും ചെയ്തു. ആരോഗ്യ സ്ഥിതി മോശമായപ്പോഴാണ് മരുന്നു മാറിയ കാര്യം തിരിച്ചറിഞ്ഞത്. വിദ്യാര്‍ത്ഥിനി നിലവിൽ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.