കടമ്മനിട്ടയിൽ വിദ്യാർത്ഥിനിയെ മർദിച്ച കേസിലെ ഒന്നാം പ്രതിയായ എസ്എഫ്ഐ നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയും സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗവുമായ ജയ്സൺ ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അതേസമയം രണ്ടുമുതൽ അഞ്ചുവരെയുള്ള പ്രതികളെ അറസ്റ്റ് ചെയ്താലും ജാമ്യം നൽകണമെന്നും കോടതി വ്യക്തമാക്കി.
കടമ്മനിട്ട മൗണ്ട് സിയോൺ കോളജിലെ മൂന്നാംവർഷ എൽഎൽബി വിദ്യാർത്ഥിനിയാണ് എസ്എഫ്ഐ പ്രവർത്തകരിൽനിന്നും മർദനമേറ്റെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്. പരാതിയിൽ കേസെടുക്കാൻ പോലീസ് തയ്യാറാകാത്തത് കടുത്ത വിമർശനമാണ് വിളിച്ച് വരുത്തിയത്. മർദ്ദനമേറ്റതിന് പിന്നാലെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയിൽനിന്നു പൊലീസ് മൊഴി എടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ല. ഇതിനെത്തുടർന്ന് വിദ്യാർത്ഥിനിയും യൂത്ത് കോൺഗ്രസ്–കെഎസ്‌യു പ്രവർത്തകരും പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതോടെ കേസെടുക്കുകയായിരുന്നു പിന്നാലെ എസ്എഫ്ഐ പ്രവർത്തകയായ പെൺകുട്ടിയുടെ പരാതിയിൽ വിദ്യാർത്ഥിനിക്ക് എതിരെയും പോലീസ് കേസെടുത്തു.