മുംബൈ: മതമൗലികവാദ സംഘടനകൾ ഉയർത്തിയ വിവാദങ്ങൾക്കിടെ നൂറു കോടി കളക്ഷനെന്ന നേട്ടവുമായി ‘ദി കേരളാ സ്റ്റോറി’. സുദീപത്തോ സെൻ സംവിധാനം ചെയ്‌ത് ആദാ ശർമ്മ നായികയായ സിനിമ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഹിന്ദു പെൺകുട്ടികളുടെ കഥ പറയുന്ന ചിത്രമാണ്. ഇന്ത്യയിൽ റിലീസ് ചെയ്‌ത് ഒൻപതാം ദിനമാണ് കേരളാ സ്റ്റോറി 100 കോടി കളക്ഷൻ നേടുന്നത്. ആവേശകരമായ തുടക്കം ലഭിച്ച ചിത്രം രണ്ടാമത്തെ ആഴ്ചയും ബോക്സ് ഓഫീസിൽ പ്രയപ്പെട്ട ചിത്രമായി തുടരുകയാണ്. 2023 ൽ നൂറു കോടി കടക്കുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണ് കേരളാ സ്റ്റോറി.
ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ സമ്മിശ്ര നിരൂപണങ്ങൾ നേടിയ ചിത്രം രാജ്യത്തുടനീളം കോളിളക്കം സൃഷ്ടിച്ചു കഴിഞ്ഞു. തീവ്രവാദ സംഘടനകളുടെ ഭീഷണി കാരണം തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ നിന്ന് ചിത്രം പിൻവലിച്ചിരുന്നു. പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള ഹിന്ദു സ്ത്രീകളെ മതപരിവർത്തനം ചെയ്യുകയും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയയിലേക്ക് (ഐഎസ്ഐഎസ്) കടത്തുകയും ചെയ്ത കഥകളാണ് കേരള സ്റ്റോറിയുടെ പ്രമേയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയും ചിത്രത്തിനുണ്ട്. ആദാ ശർമ്മയെ കൂടാതെ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരും കേരള സ്റ്റോറിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു