കോഴിക്കോട്: വടകരയിൽ പലചരക്ക് വ്യാപാരി ഇ എ ട്രേഡേഴ്‌സ് ഉടമ രാജനുമായി (62) കൊലയാളി തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ എ എസ് മുഹമ്മദ് ഷഫീഖ് (22) സൗഹൃദത്തിലാകുന്നത് ഗ്രിൻഡർ മൊബൈൽ ആപ്പിലൂടെ. പുരുഷ സൗഹൃദങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഈ ആപ്പിലൂടെയാണ് ഷെഫീക്ക് രാജനുമായി സൗഹൃദം നടിക്കുകയും സ്വർണവും പണവും മോഷ്ടിക്കാനായി കൊലപ്പെടുത്തുകയും ചെയ്തത്.
ഇയാൾ മുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി . ആപ്പുവഴി ദൂരസ്ഥലങ്ങളിലുള്ളവരെ പോലും പരിചയപ്പെടുന്ന പ്രതി, സൗഹൃദം നടിച്ച് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ മോഷണം നടത്തി രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ മോഷണത്തിനായി കൊലപാതകം നടത്തുന്നത് ഇത് ആദ്യമായാണെന്നാണ് പ്രാഥമികമായ കണ്ടെത്തൽ.
ക്രിസ്മസ് ദിനത്തിന് തലേന്ന് ഡിസംബർ 24 രാത്രിയാണ് വടകര പഴയബസ് സ്റ്റാൻഡിന് സമീപം വനിതാ റോഡിലെ പലചരക്ക് വ്യാപാരി രാജനെ കടയ്‌ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. സമീപത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണ്ണായക തെളിവായി മാറി. ഷഫീഖ് രാജനെ കണ്ടതും വെള്ളം വാങ്ങുന്നതും ബൈക്കിൽ രക്ഷപ്പെടുന്നതും എല്ലാം സിസിടിവിയിൽ പതിഞ്ഞിരുന്നു.