ഗുരുഗ്രാം: ഗുരുഗ്രാമിൽ ദളിത് യുവാവിനെ നാല് പേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി.വൈദ്യുതി ബിൽ അടയ്ക്കാൻ നൽകിയ തുകയിലെ 3,000 രൂപ മടക്കിനൽകാത്തതിനെ തുടർന്നാണ് ഇന്ദർ കുമാർ എന്ന 33 കാരനായ പലവ്യഞ്ജനക്കട ഉടമയെ സംഘം ക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഗുരുഗ്രാമിലെ ഘോഷ്ഗഡ് ഗ്രാമത്തിൽ കട നടത്തുന്ന ഇന്ദർ കുമാറിനെ ഈ ഗ്രാമത്തിൽത്തന്നെയുള്ള നാലുപേർ ചേർന്നാണ് മർദിച്ചത്. ഏതാനും ദിവസം മുൻപ് സാഗർ യാദവ് എന്നയാൾ വൈദ്യുതി ബിൽ അടയ്ക്കുന്നതിന് 19,000 രൂപ ഇന്ദർ കുമാറിനെ ഏർപ്പിച്ചിരുന്നു. എന്നാൽ, ഇതിൽ 3000 രൂപ ഇന്ദർ കുമാർ ചെലവഴിക്കുകയും ബിൽ അടയ്ക്കാൻ സാധിക്കാതെവരികയും ചെയ്തു. ഇതേത്തുടർന്നുള്ള പ്രശ്നങ്ങളാണ്
മർദ്ദനത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് ഇന്ദർ കുമാറിന്റെ പിതാവ് ദീപ്ചന്ദ് പോലീസിന് മൊഴിനൽകി.
ബിൽ അടയ്ക്കാത്ത വിവരമറിഞ്ഞെത്തിയ സാഗർ യാദവ് ഇന്ദർ കുമാറിന്റെ കൈവശം ബാക്കിയുണ്ടായിരുന്ന 16,000 രൂപ തിരികെ വാങ്ങുകയും ചെയ്തിരുന്നു. ഇന്ദർ കുമാറിനെ ഭീഷണിപ്പെടുത്തിയ സാഗർ യാദവ്, ബാക്കിയുള്ള 3000 രൂപ അടുത്ത ദിവസം നൽകണമെന്ന് അന്ത്യശാസനം നൽകിയ ശേഷമാണ് മടങ്ങിപ്പോയത്. ചൊവ്വാഴ്ച വൈകുന്നേരം സാഗർ യാദവ് ഇന്ദർകുമാറിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി മറ്റു മൂന്നുപേർക്കൊപ്പം ചേർന്ന് വടികൾ ഉപയോഗിച്ച് മർദ്ദിച്ച് അവശനാക്കുകയുമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ നിലയിൽ വീടിനു സമീപം കണ്ടെത്തിയ ഇന്ദർ കുമാറിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.ഇന്ദർകുമാറിന്റെ പിതാവ് നൽകിയ പരാതിയിൽ നാലുപേർക്കുമെതിരേ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികൾ നാലുപേരും ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ നടത്തിവരികയാണെന്നും ഗുരുഗ്രാം പോലീസ് വ്യക്തമാക്കി.