പ്രശസ്ത കുച്ചിപ്പുടി നർത്തകൻ അമർനാഥ് ഘോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അമേരിക്കൻ ഭരണകൂടവുമായി ബന്ധപ്പെട്ട് വരികയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. മിസോറി സംസ്ഥാനത്തിലെ സെന്റ് ലൂയിസിലെ വാഷിങ്ടൺ സർവകലാശാലയിൽ നൃത്തത്തിൽ ഉപരിപഠനം നടത്തുകയായിരുന്നു അമർനാഥ് ഘോഷ്. മർനാഥ് ഘോഷിന്റെ സുഹൃത്തും ഇന്ത്യൻ ടെലിവിഷൻ താരവുമായ ദേവോലീന ഭട്ടാചാര്യയാണ് കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമമായ എക്സിലൂടെ മരണവിവരം പുറത്ത് വിട്ടത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
പോലീസിനും ഫോറൻസിക് വിഭാഗത്തിനും എല്ലാവിധ പിന്തുണയും തുടർ അന്വേഷണത്തിനായി നൽകുന്നുണ്ടെന്ന് ചിക്കാഗോയിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.
കൊല്ലപ്പെട്ട ഘോഷ് ചെന്നൈയില്‍ നിന്നുള്ള ഒരു കലാ അധ്യാപകനായിരുന്നു. കൊല്‍ക്കത്തയിലാണ് അദ്ദേഹം ജനിച്ചതും വളർന്നതും. ചെന്നൈയിലെ കലാക്ഷേത്ര കോളജ് ഓഫ് ഫൈന്‍ ആര്‍ട്സിലെയും കുച്ചുപ്പുടി ആർട് അക്കാദമിയിലെയും പൂർവ വിദ്യാർഥിയായിരുന്നു. കുച്ചിപ്പുടിക്ക് ദേശീയ സ്കോളർഷിപ്പ് അടക്കം ലഭിച്ചിട്ടുണ്ട്. ബോബിത ഡേ സർക്കാർ, എം.വി.നരസിംഹാചാരി, അഡയാർ കെ.ലക്ഷ്മൺ എന്നിവരുടെ കീഴിലാണ് അദ്ദേഹം പരിശീലനം നേടിയത്. അമേരിക്കയിലെ ചില സുഹൃത്തുക്കൾ മൃതദേഹം ഏറ്റെടുക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നും ദേവോലീന ഭട്ടാചാര്യ നേരത്തെ അറിയിച്ചിരുന്നു