രാജസ്ഥാനിൽ ആറ് മാസം പ്രായമുള്ള കുട്ടിയെയും കുടുംബത്തിലെ 3 പേരെയും കൊന്ന് തീകൊളുത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) രംഗത്ത് വന്നു. രാജസ്ഥാനിലെ ജോധ്പുരില്‍നിന്ന് 50 കി.മീ. അകലെയുള്ള ഒസിയാന്‍ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് കൊടും ക്രൂരത അരങ്ങേറിയത്. കുടുംബനാഥൻ പൂണാരം (60), ഭാര്യ ഭൻവാരി (55), മരുമകൾ എന്നിവരെ കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ദഹ്പു (23). ദഹ്പുവിന്റെ ആറുമാസം പ്രായമുള്ള മകൾ മനീഷ എന്നിവരെയാണ് ഭൂമി തർക്കത്തെ തുടർന്ന് പപ്പുറാം എന്ന വ്യക്തി കൊലപ്പെടുത്തിയത്. മുതിർന്ന മൂന്നുപേരെയും കഴുത്തറുത്ത് കൊന്നശേഷം തീകൊളുത്തുകയും ഇയാൾ ആ തീയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ എടുത്തെറിയുകയായിരുന്നു.
സംഭവത്തിനു പിന്നാലെ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സര്‍ക്കാരിനെതിരെ ജനരോഷം ഉയരുകയാണ്. ദളിതരടക്കമുള്ള ജനവിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിൽ സംസ്ഥാന പോലീസും ആഭ്യന്തര വകുപ്പും അമ്പേ പരാജയപ്പെടുകയാണ്. മുഖ്യമന്ത്രിയുടെ ജില്ലയില്‍ ഇതാണ് അവസ്ഥയെങ്കില്‍ മറ്റിടങ്ങളില്‍ എന്താകും സ്ഥിതിയെന്നാണ് ബിജെപി ചോദിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സംസ്ഥാനത്ത് തലയ്ക്ക് വെടിയേറ്റ ദലിത് പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെടുത്തത് പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് ഈ സംഭവം.