ട്രിപ്പോളി : ഡനിയേൽ ചുഴലിക്കാറ്റിനോടനുബന്ധിച്ചുണ്ടായ മഹാപ്രളയത്തിൽ ലിബിയയിൽ മരിച്ചവരുടെ എണ്ണം 11300 കടന്നു. രണ്ട് അണക്കെട്ടുകൾ തകർന്നതിനെത്തുടർന്ന് തുടച്ചുനീക്കപ്പെട്ട ഡെർണയിൽ മാത്രം 5100 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഗതാഗത മാർഗങ്ങൾ പൂർണ്ണമായും തടസപ്പെട്ടതിനാൽ ഒറ്റപ്പെട്ട പട്ടണത്തിലേക്ക് രക്ഷാപ്രവർത്തകർ എത്തി തുടങ്ങിയിട്ടുണ്ട്. മരണസംഖ്യ 20,000 വരെ കടക്കുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. ഡെർന മേയർ അബ്ദുൽ മിനാം അൽ ഗൈസി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ദുരന്തത്തിൽ കാണാതായവരുടെ എണ്ണം പതിനായിരം കടന്നു. 2000 പേർ കടലിലേക്ക് ഒഴുകി പോയെന്നാണ് വിവരം. പട്ടണത്തിലാകെ മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്. തെരുവിലും വീടുകൾക്കുള്ളിലും കടൽത്തീരത്തുമെല്ലാം മൃതദേഹങ്ങളാണ്. കണ്ടെത്തിയ മൃതദേഹങ്ങൾ നഗരത്തിനു പുറത്തോ മറ്റു നഗരങ്ങളിലോ കൂട്ടമായി സംസ്കരിച്ചുവരുകയാണ്. ഡെർണയിൽ മാത്രം കുറഞ്ഞത് 30,000 പേർ ഭവനരഹിതരായിട്ടുണ്ടെന്ന് യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചു. ഏഴായിരത്തിലേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തകർ ഇപ്പോഴും മൃതദേഹങ്ങൾ ശേഖരിച്ചുവരികയാണ്. കണ്ടെടുത്ത മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്. പ്രളയത്തിൽ മരിച്ച 84 ഈജിപ്തുകാരുടെ മൃതദേഹം സ്വന്തം രാജ്യത്തേക്ക് അയച്ചു.
ദുരന്തമുണ്ടായി അഞ്ച് ദിനരാത്രികൾ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനവും പുനരധിവാസവും ഫലപ്രദമായി ഏകോപിപ്പിക്കാൻ കഴിയാത്തത് നാട്ടുകാരിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്. നീണ്ടകാലം രാജ്യം ഭരിച്ച മുഅമ്മർ ഖദ്ദാഫിയെ 2011ൽ നാറ്റോ സേന കൊലപ്പെടുത്തിയ ശേഷം കെട്ടുറപ്പുള്ള ഭരണകൂടം പോലുമില്ലാത്ത അവസ്ഥയിലാണ് രാജ്യം.
തലസ്ഥാനമായ ട്രിപ്പോളിയുടെ നിന്ന് 900 കിലോമീറ്റർ കിഴക്കാണ് ഡെർണ. രാജ്യാന്തര ഏജൻസികൾ സഹായമെത്തിക്കുന്ന ബെൻഗാസിയിൽ നിന്ന് 250 കിലോമീറ്റർ ദൂരെയാണിത്. അയൽരാജ്യങ്ങളായ ഈജിപ്ത്, അൾജീരിയ, ടുണീഷ്യ, തുർക്കിയ, യുഎഇ എന്നിവ രക്ഷാസേനയെ അയച്ചിട്ടുണ്ട്. അടിയന്തര ധനസഹായം അയക്കുന്നതായി അമേരിക്ക പറഞ്ഞു.